വീട്ടില്‍ കയറി സ്മാള്‍ അടിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചു:നല്‍കാതെ വന്നപ്പോള്‍ മര്‍ദനം; പ്രതിയെ അറസ്റ്റ് ചെയ്ത് റാന്നി-പെരുനാട് പോലീസ്

Update: 2025-06-13 14:52 GMT

പത്തനംതിട്ട: വീട്ടില്‍ കയറി മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചിട്ട് കൊടുക്കാത്തതിന് കമ്പും കല്ലും കൊണ്ട് ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ പ്രതിയെ പെരുനാട് പോലീസ് പിടികൂടി. മണക്കയം ഈട്ടിമൂട്ടില്‍ വീട്ടില്‍ അനിയന്‍ കുഞ്ഞി(49 )നാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസി മണക്കയം തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രശാന്ത് കുമാര്‍ (36) ആണ് അറസ്റ്റിലായത്. ജൂണ്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് അനിയന്‍ കുഞ്ഞും മറ്റും കുടുംബമായി താമസിക്കുന്ന ഈട്ടി ചുവട്ടില്‍ വീട്ടില്‍ ഒരു കുപ്പി മദ്യവുമായി കയറിച്ചെന്ന ഇയാള്‍, മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്താല്‍ ചീത്ത വിളിക്കുകയും, അവിടിരുന്ന് തന്നെ മദ്യപിക്കും എന്ന് വെല്ലുവിളിക്കുകയും ചെയ്തു. പോകാന്‍ കൂട്ടാക്കാതെ നിന്ന ഇയാളോട് ഇറങ്ങിപ്പോകാന്‍ അനിയന്‍കുഞ്ഞ് ആവശ്യപ്പെട്ടു.

പ്രകോപിതനായ പ്രതി അവിടെക്കിടന്ന് ഒരു കമ്പുകൊണ്ട് അനിയന്‍ കുഞ്ഞിനെ അടിച്ചു. ഇടതു കൈവിരലുകളിലാണ് അടികൊണ്ടത്. കലശലായ വേദനയാല്‍ പിന്തിരിഞ്ഞ് വീട്ടിലേക്ക് കയറി പോയപ്പോള്‍ കല്ലെടുത്ത് എറിഞ്ഞത് മുതുകില്‍കൊണ്ടു. ബഹളം കേട്ടെത്തിയ ആളുകള്‍ ഇയാളെ അവിടെനിന്നും പിടിച്ചുകൊണ്ടു പോവുകയായിരുന്നു. അനിയന്‍കുഞ്ഞ് അവിവാഹിതനാണ്, ചേട്ടന്‍ ജോയ് വര്‍ഗീസിന്റെയും കുടുംബത്തിന്റെയും ഒപ്പം ഈ വീട്ടിലാണ് താമസം. വീട്ടില്‍ അപ്പോള്‍ ഇല്ലാതിരുന്ന ജോയ് വര്‍ഗീസിനെ ഫോണില്‍ വിവരം അറിയിച്ചു, ജോയ് എത്തി ഓട്ടോയില്‍ കയറ്റി ചിറ്റാറിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു . പരിശോധനയില്‍ ഇടതുകൈ മോതിരവിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ചികിത്സ ലഭ്യമാമാക്കുകയും വിശ്രമത്തിനായി വീട്ടില്‍ പോകുകയും ചെയ്തു.

യുവാവിന്റെ ബന്ധുക്കളും മറ്റും ഇടപെട്ട് ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല എന്ന് വാക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനിയന്‍കുഞ്ഞിന്റെ കുടുംബം ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല. വീണ്ടും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് സിപിഓ അഖില്‍ മൊഴി രേഖപ്പെടുത്തി, എസ് ഐ എ ആര്‍ രവീന്ദ്രന്‍ കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിച്ചു. പ്രശാന്തിനെ ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനക്കുശേഷം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും പിന്നീട് സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ 13 ന് രാവിലെ 9.30 ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News