പ്രസവവേദനയെ തുടര്‍ന്ന് യുവതി എത്തിയത് നാല് മണിക്കൂര്‍ സഞ്ചരിച്ച്; എന്നാല്‍ പുതിയ അള്‍ട്രാസൗണ്ട് സ്‌കാന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ പ്രവേശനം നിഷേധിച്ചു; പുതിയ സ്‌കാന്‍ എടുക്കാന്‍ പോകുന്നതിനിടെ റോഡില്‍ പ്രസവിച്ച് 27കാരി; നവജാതശിശുവിന് ദാരുണാന്ത്യം

Update: 2025-10-15 06:30 GMT

ഛണ്ഡിഗഡ്: പല്‍വാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി റോഡരികില്‍ പ്രസവിക്കേണ്ടി വന്ന ദാരുണ സംഭവം നടന്നു. 27കാരിയായ യുവതിക്ക് ജനിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അടിസ്ഥാന ചികിത്സ നിഷേധിക്കപ്പെട്ടതിനെതിരെ കുടുംബവും നാട്ടുകാരും ആശുപത്രി അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധം നടത്തി.

കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലംകരയിലെ താമസക്കാരിയായ യുവതി നാല് മണിക്കൂര്‍ ദൂരം സഞ്ചരിച്ചാണ് പ്രസവവേദനയോടെ പല്‍വാല്‍ സിവില്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍, പുതിയ അള്‍ട്രാസൗണ്ട് സ്‌കാന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ പ്രവേശനം നിഷേധിച്ചതായി കുടുംബം ആരോപിക്കുന്നു. ഒരാഴ്ച പഴക്കമുള്ള സ്‌കാന്‍ റിപ്പോര്‍ട്ട് യുവതിയുടെ കുടുംബം കാണിച്ചിട്ടും അത് അംഗീകരിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

അവസാനം, പുതിയ സ്‌കാന്‍ ചെയ്യണമെന്ന ആവശ്യവുമായി യുവതിയുടെ ഭര്‍ത്താവ് അവളെ മോട്ടോര്‍സൈക്കിളില്‍ അടുത്തുള്ള സ്വകാര്യ ലാബിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ പ്രസവവേദന ശക്തമായതോടെ യുവതി റോഡരികില്‍ തന്നെയാണ് പ്രസവിച്ചത്. വഴിയാത്രക്കാര്‍ സഹായത്തിനെത്തിയെങ്കിലും, ജനിച്ച കുഞ്ഞിനെ രക്ഷിക്കാനായില്ല.

ആശുപത്രിയിലെ അള്‍ട്രാസൗണ്ട് വിഭാഗം ഞായറാഴ്ച അവധിയായിരുന്നതിനാല്‍ രോഗികളെ സമീപത്തെ സ്വകാര്യ കേന്ദ്രങ്ങളിലേക്ക് അയക്കുക പതിവായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പല്‍വാല്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ് ചന്ദ് അറിയിച്ചു.

ചികിത്സാ അവഗണനയിലൂടെയാണ് ഒരു നവജാതശിശുവിന്റെ ജീവന്‍ നഷ്ടമായതെന്നാരോപിച്ച് കുടുംബം ആശുപത്രിയുടെ മുന്‍വശത്ത് പ്രതിഷേധം നടത്തി. സാമൂഹിക സംഘടനകളും സംഭവം മനുഷ്യാവകാശ ലംഘനമായി വിലയിരുത്തി നടപടി ആവശ്യപ്പെട്ടു.

Tags:    

Similar News