ടോണറുകള്‍ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തുണിയില്‍ തീപിടിപ്പിച്ച് ബസില്‍ ഇട്ടു; തീപടര്‍ന്നപ്പോള്‍ ചാടി ഇറങ്ങി; ഡ്രൈവറില്ലാതെ ഓടിയ ബസ് നിന്നത് മരത്തില്‍ ഇടിച്ച്; സ്വകാര്യ കമ്പനിയിലെ മിനി ബസ് തീപ്പിടിപ്പിച്ച് ആസൂത്രിത കൊലപാതകം; പിന്നില്‍ ഡ്രൈവറുടെ പക

നാല് പേരുടെ ജീവനെടുത്തത് ഡ്രൈവറുടെ പകയില്‍

Update: 2025-03-21 06:18 GMT

പൂനെ: പൂനെയിലെ സ്വകാര്യ കമ്പനിയിലെ നാലുപേരുടെ ജീവനെടുത്ത മിനിബസ് തീപ്പിടിത്തം അപകടമല്ലെന്നും ആസൂത്രിത കൊലപാതകമായിരുന്നുവെന്നും പോലീസിന്റെ കണ്ടെത്തല്‍. കമ്പനിയിലെ ചില ജീവനക്കാരോട് ബസ് ഡ്രൈവര്‍ക്ക് തോന്നിയ പകയാണ് കൊലപാതകത്തിന് പിന്നിലെന്നും കണ്ടെത്തല്‍. ഡ്രൈവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണിതെന്ന് പൂനെ പോലീസ് വ്യക്തമാക്കി. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ നാല് ജീവനക്കാരാണ് കമ്പനിയുടെ ബസ്സിന് തീപ്പിടിച്ച് വെന്തുമരിച്ചത്.

നിരന്തരമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് പ്രതിയായ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ബെന്‍സീന്‍ ലായനിയും തീപ്പെട്ടിയും ഉപയോഗിച്ചാണ് ഡ്രൈവര്‍ ബസ് അഗ്‌നിക്കിരയാക്കിയത്. തീ പടര്‍ന്നതോടെ ഇയാള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് എടുത്തുചാടി. 200 മീറ്ററോളം മുന്നോട്ട് നീങ്ങിയ വാഹനം ഒരു മരത്തില്‍ ഇടിച്ചാണ് നിന്നത്. മിനിബസില്‍ യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നീങ്ങിയതെന്ന് പ്രതി മൊഴി നല്‍കിയതായാണ് വിവരം.

പൂനെയിലെ ഹിഞ്ചേവാഡി പ്രദേശത്ത് ബുധനാഴ്ച രാവിലെ 7:45 ഓടെയായിരുന്നു സംഭവം. ഒരു ഗ്രാഫിക്‌സ് ഡിസൈന്‍ സ്റ്റാര്‍ട്ടപ്പിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന് ഓഫീസിലേക്കുള്ള യാത്രാമധ്യേ തീപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഡ്രൈവറുടെ പരസ്പരവിരുദ്ധമായ മൊഴികള്‍ സംശയമുളവാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകമാണെന്ന് ബോധ്യമായത്.

ശങ്കര്‍ ഷിന്‍ഡെ (63), രാജന്‍ ചവാന്‍ (42), ഗുരുദാസ് ലോകരെ (45), സുഭാഷ് ഭോസാലെ (44) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് മിനിബസില്‍ 14 ജീവനക്കാരാണ് ഉണ്ടായിരുന്നത്. മുന്‍വശത്ത് ഇരുന്നിരുന്ന പത്ത് പേര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചു. അതേസമയം വാഹനത്തിന്റെ പിന്‍ഭാഗത്തുണ്ടായിരുന്നവര്‍ തീയില്‍ കുടുങ്ങി.

ബസില്‍ 14 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നിലിരുന്ന നാലുപേരാണ് മരണത്തിന് കീഴടങ്ങിയത്. മുന്നിലുണ്ടായിരുന്ന 10 പേര്‍ രക്ഷപ്പെട്ടു. ഇതില്‍ ആറുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഓഫീസ് ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം ബസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു. ജീവനക്കാരോടുള്ള വിരോധവും തന്റെ ശമ്പളം വെട്ടിക്കുറച്ചതുമാണ് ഇങ്ങനെ ഒരു അതിക്രമം നടത്താനുണ്ടായ കാരണം എന്ന് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.

Tags:    

Similar News