ഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ ചുമത്തിയത് ബിഎന്‍എസ് 192-ാം വകുപ്പ്; ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തില്‍ കടന്നുള്ള ഫോണ്‍ ചോര്‍ത്തല്‍ കലാപമുണ്ടാക്കാനെന്ന് എഫ് ഐ ആര്‍; നിലമ്പൂര്‍ എംഎല്‍എയ്‌ക്കെതിരെ ചുമത്തിയത് ജാമ്യമുള്ള വകുപ്പ്; അറസ്റ്റ് ഭയം വേണ്ട; അന്‍വറിനെതിരെ നടപടി തുടങ്ങി സര്‍ക്കാര്‍

എന്നാല്‍ പുറത്തു വന്ന എഫ് ഐ ആറില്‍ നിസ്സാര വകുപ്പ് മാത്രമാണുള്ളത്.

By :  Remesh
Update: 2024-09-29 05:27 GMT

കോട്ടയം: ഫോണ്‍ ചോര്‍ത്തയില്‍ പിവി അന്‍വറിനെതിരെ കേസെടുത്ത കറുകച്ചാല്‍ പോലീസ് ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാരവകുപ്പുകള്‍. ഭാരതീയ ന്യാസ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെങ്കിലും വകുപ്പ് ചെറുതായി. അതുകൊണ്ട് ഈ കേസില്‍ അന്‍വറിന് ഭയപ്പെടേണ്ട സാഹചര്യമില്ല. അറസ്റ്റു ചെയ്താലും ഉടന്‍ ജാമ്യം കിട്ടും. അന്‍വറിനെതിരെ പിണറായി സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ തുടങ്ങിയെന്നതിന്റെ സൂചനയാണ് ഈ ആദ്യ കേസ്. വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നത് അടക്കമുള്ള പരാതികള്‍ അന്‍വറിനെതിരെ താമസിയാതെ പോലീസിന് കിട്ടുമെന്നാണ് സൂചന.

28നാണ് അന്‍വറിനെതിരെ പോലീസിന് പരാതി കിട്ടിയത്. തോമസ് കെ പീലിയാനിക്കലാണ് പരാതിക്കാരന്‍. ഉടന്‍ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ടിവിയില്‍ കണ്ട വീഡിയോ ആണ് ഇതിന് ആധാരം. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടേയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമ വിരുദ്ധമായി കടന്നു കറി ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തു. അവ ദൃശ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഇത് ജനങ്ങളില്‍ പകയും ഭീതിയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. മനപ്പൂര്‍വ്വം പ്രകോപനപരമായി കലാം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാമെന്നും പരാതിയിലുണ്ട്. ഇതു പ്രകാരമാണ് നിലമ്പൂര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്.




 



തോമസ് പീലിയാനിക്കല്‍ കറുകച്ചാല്‍ സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് എഫ് ഐ ആര്‍ ഇട്ടത്. ഈ സാഹചര്യത്തില്‍ അന്‍വറിനെ പോലീസിന് അറസ്റ്റു ചെയ്യാം. വിവരങ്ങള്‍ തിരക്കിയ ശേഷം ജാമ്യമുള്ള വകുപ്പായതു കൊണ്ട് വിട്ടയയ്ക്കുകയും ചെയ്യാം. എന്നാല്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ കുറ്റസമ്മതം നടത്തും വിധം പത്ര സമ്മേളനത്തില്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താമായിരുന്നു. എന്നാല്‍ പുറത്തു വന്ന എഫ് ഐ ആറില്‍ നിസ്സാര വകുപ്പ് മാത്രമാണുള്ളത്.

നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, കറുകച്ചാല്‍ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ അന്‍വര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അന്‍വറിന്റെ നടപടിയെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.

നിയമപരമായ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്തിയത് ഗൗരവതരമായ നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് രാജ്ഭവന്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതില്‍ അന്വേഷണം നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തുനടപടി സ്വീകരിച്ചെന്ന് അറിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.




 


Tags:    

Similar News