കട തുടങ്ങാൻ സ്ഥലം അന്വേഷിക്കാനെത്തിയപ്പോൾ ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ആശ്രമത്തിലെ മുഖ്യ പുരോഹിതൻ ഉൾപ്പെടെ 4 പേർക്കെതിരെ പരാതിയുമായി ദേശീയ തയ്ക്വാൻഡോ താരം; പീഡനം നടന്നെന്ന് പറയുന്ന സമയം കുംഭമേളയിൽ പങ്കെടുക്കുകയായിരുന്നുവെന്ന് പുരോഹിതൻ; വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി ദേശീയ തയ്ക്വാൻഡോ താരത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റു ചിലരും ചേർന്ന് ആശ്രമത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പോലീസ് സ്റ്റേഷനു സമീപമുള്ള ആശ്രമത്തിലാണ് പീഡനത്തിനിരയായതെന്നാണ് ആരോപണം. ആശ്രമത്തിന്റെ മുഖ്യ പുരോഹിതൻ ഉൾപ്പെടെ 4 പേർക്കെതിരെയാണ് പരാതി. ബോധം കെടുത്തിയ ശേഷമാണ് കൂട്ടബലാത്സംഗം ചെയ്തെന്നാണ് അതിജീവത പറയുന്നത്.
ജനുവരിയിലാണ് സംഭവം. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെ ഗോവിന്ദ് മഹ്തോ എന്നയാളെ പരാതിക്കാരി സമീപിച്ചിരുന്നു. സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാൾ പരാതിക്കാരിയെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശ്രമത്തിനുള്ളിൽ വച്ച് തനിക്ക് ഗോവിന്ദ് ഒരു ലഡ്ഡു നൽകിയെന്നും ഇത് കഴിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. തുടർന്ന് ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റ് ചിലരും ചേർന്ന് കായികതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരിയുടെ ആരോപണം.
ഉയർന്ന രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളവരാണ് പ്രതികളെന്നാണ് പരാതിക്കാരി പറയുന്നത്. ഇവർ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്നതിനാലാണ് പോലീസിൽ പരാതി നൽകാൻ വൈകിയത്. വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്നാണ് സൂചന. പോലീസ് സ്റ്റേഷന് സമീപത്തുള്ള ആശ്രമത്തിൽ വെച്ചാണ് പീഡനം നടന്നതെന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
കായിക താരത്തിന്റെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡപ്യൂട്ടി പോലീസ് കമ്മിഷണർ (എഡിസിപി) മഹേഷ് കുമാർ സ്ഥിരീകരിച്ചു. പെൺകുട്ടി ഒരു വിഡിയോ സമർപ്പിച്ചിട്ടുണ്ട്. വിഡിയോയിൽ കാണിച്ചിരിക്കുന്ന ആശ്രമമുറി തങ്ങൾ സന്ദർശിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മഹേഷ് കുമാർ പറഞ്ഞു. പെൺകുട്ടി പറയുന്ന സമയത്ത് തങ്ങൾ പ്രയാഗ്‌രാജിൽ കുംഭമേളയിൽ പങ്കെടുക്കുക ആയിരുന്നുവെന്നാണ് ആശ്രമത്തിലെ പുരോഹിതർ അവകാശപ്പെടുന്നത്. തെളിവായി ഫോട്ടോകളും വിഡിയോകളും പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു.