കര്‍ണാടക കാടുകളില്‍ താമസം; മദ്യഷാപ്പുകള്‍ കുത്തി തുറന്ന് ലഹരി തേടുന്ന വിരുതന്‍; മോഷണത്തിനിടെ ഗുണ്ടല്‍പേട്ട പോലീസ് പിടിക്കാതിരിക്കാന്‍ കാട്ടിയത് വലിയ സാഹസം; വെടിയേറ്റ് മുടന്ത് വന്നിട്ടും മോഷണം വിട്ടില്ല; സാമ്പാര്‍ മണി വീണ്ടും അഴിക്കുള്ളില്‍; ഈ കൊടുംകൊള്ളക്കാരന്‍ ഇനിയെങ്കിലും പുറത്ത് ഇറങ്ങാതിരിക്കട്ടേ

Update: 2025-06-21 11:24 GMT

രാമപുരം: മോഷണശ്രമത്തിനിടെ കാലില്‍ പോലീസിന്റെ വെടിയേറ്റ് മുടന്തി നടക്കേണ്ടി വന്നിട്ടും കുപ്രസിദ്ധ കുറ്റവാളി സാമ്പാര്‍ മണി മോഷണങ്ങള്‍ നിര്‍ത്തിയില്ല. കേരളം, തമിഴ്‌നാട്,കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് സാമ്പാര്‍ മണി. തമിഴ്നാട്ടില്‍ അഞ്ചും, കേരളത്തിലെ വിവിധ ജില്ലകളിലായി പതിനഞ്ചോളവും, കര്‍ണാടകയില്‍ രണ്ട് കേസും ഇയാള്‍ക്കെതിരെയുണ്ട്. സാഹസികമായാണ് മണിയെ പോലീസ് ഒരിക്കല്‍ പിടികൂടിയത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ മണി മോഷണങ്ങള്‍ തുടര്‍ന്നു. കൊടും ക്രിമിനലായിട്ടും ഇത്തരക്കാരെ പുറത്ത് വിടുന്നത് സമൂഹത്തിന് തന്നെ ഭീഷണിയാണ്. പല സംസ്ഥാനങ്ങളില്‍ കേസുണ്ടായിട്ടും കാപ്പ കേസ് ചുമത്തി സാമ്പാര്‍ മണിയെ ജയിലിലടച്ചില്ല. ഇതോടെ മുടന്തുള്ള കാലുമായി സാമ്പാര്‍ മണി കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു.

ചിറക്കല്‍കാവ് ഭവഗതി ക്ഷേത്രത്തില്‍ ഗോളക മോഷണം നടത്തിയ കേസിലും പ്രതിയാണ് സാമ്പാര്‍ മണി. 2017ലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. കേസെടുത്ത് അന്വേഷണം നടത്തിയ രാമപുരം പോലീസ് സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും അന്വേഷണത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പോലീസ് തയ്യാറായിരുന്നില്ല. 2024 ജൂലൈ മാസം വിരലടയാള സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയതില്‍ സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം ബിജേഷ് എന്ന സാമ്പാര്‍ മണിയുടെതാണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു. എന്നാല്‍ സാമ്പാര്‍ മാണിയെ കണ്ടെത്തുകയെന്നത് പോലീസിന് മുന്‍പിലെ വലിയൊരു കടമ്പയായിരുന്നു.

കര്‍ണാടകയിലെ വനപ്രദേശങ്ങളില്‍ പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചു വരികയായിരുന്ന ഇയാളെ കണ്ടെത്തുക എന്നത് ശ്രമകരമായ പണിയായിരുന്നു പോലീസിന്. 2024 ജൂലൈയില്‍ പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളിലായി രാമപുരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കര്‍ണാടക ബോര്‍ഡറില്‍ വനപ്രദേശത്ത് സ്വാമി എന്ന പേരില്‍ ഇയാള്‍ താമസിച്ചു വരുന്നുണ്ട് എന്ന് രാമപുരം പോലീസിന് സൂചന ലഭിച്ചു. പ്രതിയുടെ ഒളിത്താവളം കൃത്യമായി മനസ്സിലാക്കിയ രാമപുരം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കര്‍ണാടകയിലെ വിരാജ് പേട്ട എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എയുടെ നിര്‍ദ്ദേശ പ്രകാരം രാമപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കുമാര്‍ കെ യുടെ നേതൃത്വത്തില്‍ എസ് ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനീത്, സിവില്‍ പൊലീസ് ഓഫിസര്‍ ശ്യാം മോഹന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേരളം കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിലായി തെളിയാതെ കിടക്കുന്ന പല മോഷണ കേസുകള്‍ക്കും ഇയാള്‍ പ്രതിയായി വിചാരണ മുടങ്ങി കിടക്കുന്ന കേസുകള്‍ക്കും ഈ അറസ്റ്റ് ഒരു വഴിത്തിരിവാകും. ഒരു പ്രദേശത്തെ ക്ഷേത്രങ്ങളും പള്ളികളും വിദേശ മദ്യഷാപ്പുകളും കേന്ദ്രീകരിച്ചാണ് മോഷണ ശ്രമം നടത്തുന്നത്. സ്ഥിരമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ച് എടുക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നതാണ് രീതി. ഇതാണ് മണിയുടെ അറസ്റ്റ് വൈകാന്‍ കാരണമായത്.

തമിഴ്‌നാട്ടിലെ നീലഗിരി വയനാട് അതിര്‍ത്തിയിലെ നെലാകോട്ട വിദേശമദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ ഇയാളെയും കൂട്ടാളികളെയും പോലീസ് സാഹസികമായാണ് പിടികൂടിയത്. വെടിവെയ്പ്പിലൂടെയാണ് സാമ്പാര്‍ മാണിയെ അന്ന് പോലീസ് പിടികൂടിയത്. പ്രതികള്‍ കാറിലെത്തിയാണ് മോഷണശ്രമം നടത്തിയത്. വിവരം ലഭിച്ചതോടെ രാത്രി പെട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. പോലീസിനുനേര്‍ക്ക് കവര്‍ച്ചക്കാര്‍ കത്തി വീശുകയും രണ്ടു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് പോലീസുകാര്‍ വെടിവെപ്പ് നടത്തിയത്. മണിയുടെ വലതു കാലിന്റെ തുട ഭാഗത്താണ് വെടിയേറ്റത്. ക്രൈം വിഭാഗം കോണ്‍സ്റ്റബിള്‍ ശിഹാബുദ്ധീന്‍ (47), അന്‍പഴകന്‍ (34) എന്നിവര്‍ക്ക് അന്നത്തെ ഓപ്പറേഷനിടെ പരിക്കേറ്റിരുന്നു.

Tags:    

Similar News