മഴ പെയ്താല്‍ ഗ്ലൗസിട്ട് കേരളത്തിലെത്തും; മൊബൈല്‍ ഉപയോഗിക്കില്ല; ഉത്തമപാളയത്തെ ഉത്തമ വക്കീല്‍; പ്രോസിക്യൂട്ടര്‍ എന്ന് പറഞ്ഞ് ജീവിച്ച അമ്പലക്കള്ളന് സ്വന്തമായി വക്കീല്‍ ഓഫീസും; പോലീസ് പൊക്കിയത് വക്കീല്‍ കോട്ടില്‍; ശരവണപാണ്ഡ്യനെ കുടുക്കി പെരുവന്താനം പോലീസ്

Update: 2025-06-10 17:22 GMT

മുണ്ടക്കയം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളില്‍. തമിഴ്‌നാട് തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണന്‍ (ശരവണ പാണ്ഡ്യന്‍, 39) ആണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്. ഉത്തമപാളയം സ്വദേശിയായ നാട്ടില്‍ സ്വന്തം വക്കീല്‍ ഓഫീസുള്ള പ്രതിയാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇയാള്‍ പ്രോസിക്യൂട്ടര്‍ എന്ന രീതിയിലാണ് ജീവിക്കുന്നത്.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇയാള്‍ മാന്യനായ വക്കീലാണ്. പോലീസ് പിടിയിലാകുമ്പോഴും ഇയാള്‍ വക്കീല്‍ വേഷമാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മോഷ്ടാവാണെന്ന കാര്യം നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവായിരുന്നു ഇയാള്‍. തമിഴ്‌നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യനെയാണ് തമിഴ്‌നാട്ടിലെ ഉത്തമപാളയത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ 29ന് മുണ്ടക്കയം 35-ാം മൈല്‍ ബോയ്‌സ് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. ബോയ്‌സ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് രാമപുരത്തും പിന്നീട് മുക്കൂട്ടുതറ ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. മുക്കൂട്ടുതറയിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നു രാമകൃഷ്ണനെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം അടക്കമുള്ള സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ 14 കേസുകളുണ്ട്. ഗ്ലൗസ് ഉപയോഗിച്ചാകും മോഷണം. മൊബൈലും ഉപയോഗിക്കാറില്ല.

തേനി ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടിലുമുണ്ട്. കേരളത്തില്‍ മഴ തുടങ്ങുമ്പോള്‍ മാത്രമാണ് ഇയാള്‍ മോഷണത്തിനായി എത്തുക. സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും ശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 10,000 രൂപ വില വരുന്ന ഒരു ഗ്രാം സ്വര്‍ണ താലിയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ അപഹരിച്ച കേസിലാണ് അറസ്റ്റ്.

2009ല്‍ കടകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം പൊലീസ് സ്റ്റേഷനുകളില്‍ 14 കേസുകള്‍ നിലവിലുണ്ട്. 2019 പൊന്‍കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്രമോഷണം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്‌നാട് തഞ്ചാവൂര്‍, തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്. മെയില്‍ ഇടുക്കി ജില്ലയിലെ പാമ്പനാര്‍, കോട്ടയം ജില്ലയിലെ രാമപുരം, ജൂണില്‍ എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പെരുവന്താനം ഇന്‍സ്പെക്ടര്‍ ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സതീശന്‍ എം ആര്‍, സബ് ഇന്‍സ്പെക്ടര്‍ സുബൈര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ് നായര്‍, തോമസ് എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News