കോഴിക്കോട് ഇസാഫ് ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍; വലയിലായത് ബസില്‍ യാത്ര ചെയ്യുമ്പോള്‍; ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു; കവര്‍ച്ചയില്‍ കൂടുതല്‍ ആളുകളുടെ ആസൂത്രണം സംശയിച്ചു പോലീസ്

കോഴിക്കോട് ഇസാഫ് ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍

Update: 2025-06-13 06:20 GMT

കോഴിക്കോട്: പന്തീരാങ്കാവില്‍ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിവരം. മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നുണ്ട്.

രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. വാടകയ്ക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പാണ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നുണ്ട്. അക്ഷയയില്‍ പലിശ കൂടുതലായതിനാല്‍ മാറ്റിവെക്കുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി.

തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. 10 ലക്ഷം രൂപ കൊടുത്തയക്കുമ്പോള്‍ 2 ജീവനക്കാര്‍ ഒപ്പം വേണമെന്നാണ് ചട്ടം. ഇതനുസരിച്ച് 40 ലക്ഷം രൂപയായതിനാലാണ് 8 ജീവനക്കാരെ അയച്ചത്. ജീവനക്കാര്‍ കാറിലും ഷിബിന്‍ലാല്‍ ബൈക്കിലുമാണ് ബാങ്കിലെത്തിയത്.

പന്തീരങ്കാവ് മണക്കടവിന് മുന്നിലെ അക്ഷയ ഫൈനാന്‍സിയേഴ്‌സിന് മുന്നില്‍ കാര്‍ നിര്‍ത്തി, ഷിബിന്‍ലാലിനെ കൈമാറാനായി പണം പുറത്തെടുത്തപ്പോള്‍ തന്നെ അയാള്‍ തട്ടിപ്പറച്ച് ഓടി സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു എന്നാണ് മൊഴി. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ബാങ്ക് ജീവനക്കാരനായ അരവിന്ദനില്‍നിന്നാണ് പണം തട്ടിപ്പറച്ചത്. അരവിന്ദന്‍ അല്ലാതെ മറ്റാരും കവര്‍ച്ച നടത്തുന്നത്, കണ്ടിട്ടില്ല എന്നും പറയുന്നു. പട്ടാപ്പകല്‍ ആയിരുന്നിട്ടും ഒപ്പമുള്ള ഏഴുപേര്‍ കണ്ടില്ല എന്ന മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.. അതുകൊണ്ടാണ് ജീവനക്കാരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഒരുപാട് ആള്‍ത്തിരിക്കുള്ള ഒരു സ്ഥലത്തുവെച്ച് പട്ടാപ്പകല്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടും, 8 പേര്‍ ഉണ്ടായിട്ടും തടയാന്‍ കഴിഞ്ഞില്ല എന്നതിലും ദുരൂഹതയുണ്ട്.

അക്ഷയ എന്ന് പറയുന്ന ധനകാര്യ സ്ഥാപനം ഒരു ചെറുകിട സ്ഥാപനം മാത്രമാണ്.അവര്‍ എത്രയും വലിയ വായ്പ്പ കൊടുക്കുമോ എന്നുപോലും അന്വേഷിക്കാതെയാണ് ബാങ്ക് ഈ ഇടപാടിന് ഇറങ്ങിയത്്. ഇത്രയും വലിയ പണം, അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യാതെ ക്യാഷ് കൊണ്ടുപോയതും ദുരൂഹമാണ്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണല്‍ എം എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇതെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്.

അതിനിടെ ഷിബിന്‍ ലാല്‍ ഇതേ ആവശ്യവുമായി മറ്റ് മൂന്ന് ബാങ്കുകളെക്കൂടി സമീപിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഷിബിന്‍ലാല്‍ 38 ലക്ഷം രൂപക്ക് സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനായി, മൂന്ന് ബാങ്ക് ജീവനക്കാര്‍ ഇവിടെ എത്തിയിരുന്നതായി, അക്ഷയ ഫിനാഴ്‌സിയേഴ്‌സ് മാനേജര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പരമാവധി ഒന്നരലക്ഷം രൂപയേ വായ്പ്പ നല്‍കാറുള്ളൂ എന്ന മറുപടി കേട്ട് ഇവര്‍ മടങ്ങുകയായിരുന്നു. ഇങ്ങനെ വന്ന മറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ കൈയില്‍ അക്ഷയയുടെ വ്യാജ വായ്പ്പാ കാര്‍ഡും ഉണ്ടായിരുന്നു. ഈ കാര്‍ഡ് ഷിബിന്‍ലാല്‍ ക്രിത്രിമമായി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. അതില്‍ അക്ഷയയുടെ എംബ്ലംപോലും ഇല്ലായിരുന്നു.

Tags:    

Similar News