സിദ്ധിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു? കമ്മീഷണര്‍ക്ക് പരാതി നല്‍കി കുടുംബങ്ങള്‍; സുഹൃത്തുക്കളെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി; പിതാവ് തന്നെ വിളിച്ചിട്ടില്ലെന്ന് മകന്‍ ഷഹീന്‍

സിദ്ധിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു?

Update: 2024-09-29 10:37 GMT

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇന്ന് പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. സിദ്ദിഖിനെ കുറിച്ച് വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ പറഞ്ഞു. സുഹൃത്തുക്കളെ വേഗം വിട്ടയക്കണമെന്നും ഷഹീന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസ് പറയുന്നത്.

സിദ്ദിഖിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തി. ഇന്നലെയാണ് കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. അതേസമയം ബലാത്സംഗ കേസില്‍ സുപ്രീംകോടതിയിലെ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെയുള്ള നീക്കവും സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും.ഡല്‍ഹിയില്‍ എത്തിയ മെറിന്‍ ഐപിഎസും ഐശ്വര്യ ഭട്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അന്വേഷണ വിശദംശങ്ങള്‍ അറിയിച്ചു.

കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചയായി. സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഇതിനിടെ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ ഒരു തടസ്സ ഹര്‍ജി കൂടി എത്തിയിട്ടുണ്ട്. പൊതു പ്രവര്‍ത്തകാനായ നവാസാണ് ഫയല്‍ ചെയ്തത്. നവാസിനായി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം നാളെ സുപ്രീം കോടതി സിദ്ധിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് സൂചന. മറിച്ച് കേസ് നീണ്ടുപോയാല്‍ അത് സിദ്ധിഖിന് തന്നെയാകും തിരിച്ചടിയാകുക. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ ദിവസം സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന വിധത്തില്‍ വാര#്ത്തകള്‍ വന്നിരുന്നു. സിദ്ദിഖിനെ പിടികൂടുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതി കൊച്ചിയില്‍ തന്നെയുണ്ടെന്നുള്ള വാര്‍ത്ത പുറത്തുനന്നത്.

അതേസമയം, സിദ്ദിഖിനെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. സിദ്ദിഖ് പോകാന്‍ സാധ്യതയുള്ള എല്ലാ വീടുകളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. അതിജിവിത കള്ളസാക്ഷിയെയാണ് കൊണ്ടുവന്നതെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാല്‍സംഗക്കേസിന് പിന്നിലെന്ന് നടന്‍ സിദ്ദിഖ ആരകോപിച്ചുരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

അതിജീവിതയ്ക്കെതിരെയും സിദ്ദിഖ് ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതി നല്‍കാനും കേസെടുക്കാനും കാലതാമസമുണ്ടായി, പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കാളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത സുപ്രീം കോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.

Tags:    

Similar News