പരസ്പര സമ്മത പ്രകാരമുള്ള ബന്ധമെന്ന മൊഴിയിലൂടെ ലക്ഷ്യമിടുന്നത് 'ബലാത്സംഗ കുറ്റം' ഒഴിവാക്കാനുള്ള ഇന്റലിജന്‍സ്; പരസ്പരം വഴക്കിട്ടിരുന്നുവെന്ന കുറ്റസമ്മതത്തിന് പിന്നില്‍ ചാറ്റുകള്‍; ലൈംഗികശേഷി പരിശോധന നിര്‍ണ്ണായകമാകും; തെളിവെടുപ്പിലും അതിബുദ്ധി തുടര്‍ന്ന് സുകാന്ത്

Update: 2025-06-04 06:44 GMT

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി സുകാന്ത് സുരേഷിന്റെ മൊഴി പുറത്ത്. യുവതിയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ നടത്തിയ ചോദ്യം ചെയ്യലിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് സുകാന്ത് പറയുന്നത്. ബലാത്സംഗം കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രമാണ് മൊഴി.

യുവതിയുമായി പലപ്പോഴായി പിണങ്ങിയിട്ടുണ്ടെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നല്‍കി. യുവതി ആത്മഹത്യ ചെയ്ത ദിവസവും പരസ്പരം വഴക്കിട്ടിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്തിന്റെ മൊഴി. സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് ഇപ്പോള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. നെടുമ്പാശേരിയിലെ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ തെളിവെടുപ്പ് നടത്തും. പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ജീവനൊടുക്കിയ സംഭവത്തിലെ പ്രതി സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സുകാന്ത് സുരേഷിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.

മാര്‍ച്ച് 24 നാണ് തിരുവനന്തപുരത്ത് പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിനു പിന്നില്‍ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷ് ആണെന്നും ഇയാള്‍ മകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍പ്പോയ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ കഴിഞ്ഞ മാസം അവസാനം കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി. ഇതിനിടെ മകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകള്‍ യുവതിയുടെ പിതാവ് പൊലീസിന് നല്‍കി. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതി കൂടുതല്‍ പെണകുട്ടികളെ ചൂഷണം ചെയ്തതായി തെളിവുകളുണ്ടെന്നും പുറത്തുവന്ന തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി ജാമ്യം നിഷേധിച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. സുകാന്തിനോട് കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോള്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. കൊച്ചി ഡിസിപി ഓഫീസിലാണ് കീഴടങ്ങിയത്.

മുമ്പ് ഫോണില്‍ നിന്ന് ഇവരുടെ ടെലിഗ്രാം ചാറ്റുകളടക്കം വീണ്ടെടുത്തിരുന്നു. ഇതില്‍ യുവതിയെ സുകാന്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായി വ്യക്തമായിരുന്നു. ഫോണ്‍ പരിശോധന വഴി യുവതിക്കു പുറമെ മറ്റ് പല പെണ്‍കുട്ടികളെയും സുകാന്ത് ചൂഷണം ചെയ്‌തെന്നും വ്യക്തമായിരുന്നു. മുമ്പ് ആത്മഹത്യ ചെയ്ത യുവതിയും സുകാന്തും തമ്മിലുള്ള ടെലിഗ്രാം ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സുകാന്ത് യുവതിയോട് എപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ചോദിക്കുന്നതടക്കമുള്ള ചാറ്റുകള്‍ ആത്മഹത്യ പ്രേരണയ്ക്കുള്ള തെളിവായി കോടതിയില്‍ കാണിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു സുകാന്ത്. കേസിനെ തുടര്‍ന്ന് ഇയാളെ ഐബിയില്‍ നിന്നും പുറത്താക്കി.

യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകള്‍ വ്യാജമായി നിര്‍മിച്ച് സുകാന്ത് യുവതിയെ ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയത്.

ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താല്‍പര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തില്‍ മാറ്റിയത്.

Tags:    

Similar News