ജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന യുവതിയേയും ഐബിക്കാരന്‍ പീഡിപ്പിച്ചു; തിരുവനന്തപുരത്തുകാരിയേയും വിവാഹ വാഗ്ദാനത്തില്‍ ചതിച്ചു; ഉദയ്പൂരിലെ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് കൂടുതല്‍ കുറ്റസമ്മതം നടത്തി സുകാന്ത്; പരാതിയില്ലാത്തതിനാല്‍ കൂടുതല്‍ കേസുണ്ടാകില്ല; കുംഭമേളയ്ക്കുള്ള യാത്രയും ചൂഷണ ലക്ഷ്യത്തില്‍

Update: 2025-06-19 06:47 GMT

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ് തിരിച്ചറിയുന്നത് ഐബിക്കാരന്റെ ലീലാ വിലാസങ്ങള്‍. യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ രണ്ട് ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇരുവരും രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം വീതം താമസിച്ചതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സുകാന്തിന് മറ്റ് യുവതികളുമായും ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റിലെ യുവതിയേയും തിരുവനന്തപുരത്തുകാരിയേയും ഇയാള്‍ തന്ത്രപരമായി ചതിച്ചുവെന്നാണ് സൂചന.

യുവതിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നുമാണ് സുകാന്ത് മൊഴി നല്‍കിയത്. രാജസ്ഥാനിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം പ്രതിയുമായി ഇന്നലെ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്‌നാട്ടിലും സുകാന്ത് യാത്രകള്‍ നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. കോടതയിലും ഹാജരാക്കും. തിരുവനന്തപുരത്തുകാരിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം സുകാന്ത് നല്‍കിയിരുന്നു.

കുംഭമേളയ്ക്ക് പോയ സുകാന്ത് ഈ സമയത്ത് വടക്കു കിഴക്കന്‍ സ്വദേശിയെ പീഡിപ്പിച്ചതായും പരാതികളുണ്ട്. പരാതികള്‍ സജീവമായതിനെ തുടര്‍ന്ന് ഐബിയില്‍ നിന്നും സുകാന്തിനെ പിരിച്ചു വിട്ടിരുന്നു. ഉദയ്പൂരിലെ ചോദ്യം ചെയ്യലിനിടെയാണ് കൂടുതല്‍ പീഡനങ്ങള്‍ സുകാന്ത് സ്ഥിരീകരിച്ചത്. ഇതിനിടെ ഈ കേസുകളില്‍ യുവതികള്‍ പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് കേസും ഉണ്ടാകില്ല. പെണ്‍കുട്ടികളെ വശീകരിച്ച് സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പൊട്ടിക്കരഞ്ഞാണ് സുകാന്ത് കുറ്റസമ്മതം നടത്തിയിരുന്നു.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി. ഇതിനിടെ മകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകള്‍ യുവതിയുടെ പിതാവ് പൊലീസിന് നല്‍കുകയായിരുന്നു. ഇതോടെയാണ് സുകാന്ത് പെട്ടുപോയത്. ഇതൊരു സാധാരണ ആത്മഹത്യയായി മാറുമെന്നായിരുന്നു പ്രതീക്ഷകള്‍.

തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവില്‍ പോയ സുകാന്തിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ വ്യാജ രേഖകള്‍ സുകാന്ത് ചമച്ചെന്നും കണ്ടെത്തിയിരുന്നു. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. മറ്റു രണ്ടു യുവതികളെ കൂടി ഇയാള്‍ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങള്‍ പോലീസിന്റെ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു.

സഹപ്രവര്‍ത്തകയായിരുന്ന യുവതി, ഇയാള്‍ക്കൊപ്പം ജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തിരുന്നത്.

Tags:    

Similar News