ഹോണ്ട അമേസ് കാറില്‍ കയറ്റി കൊണ്ടുപോയി കൊച്ചിയിലും വാഗമണ്ണും ചങ്ങനാശേരിയിലും വച്ച് ക്രൂരപീഡനം! വിവാഹവാഗ്ദാനം നല്‍കി മോഹിപ്പിച്ച ശേഷം ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിക്കല്‍; റാന്നിയില്‍ സിപിഎം നേതാവ് അലന്‍ മാത്യുവിന്റെ ലീലാവിലാസങ്ങള്‍ പുറത്ത്; പാര്‍ട്ടിയുടെ ഇടപെടലില്‍ ഒരുമാസം മുക്കിയ പരാതി; ഒടുവില്‍ പുതിയ ഡി.വൈ.എസ്.പി വന്നതോടെ അലന്‍ അകത്തേക്ക്!

റാന്നിയില്‍ സിപിഎം നേതാവ് അലന്‍ മാത്യുവിന്റെ ലീലാവിലാസങ്ങള്‍ പുറത്ത്

Update: 2026-03-19 16:46 GMT

റാന്നി: സി.പി.എം റാന്നി ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന്‍ മാത്യുവിനെതിരെ ഗുരുതരമായ പീഡനാരോപണം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതി. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സംഭവം വിവാദമായി. അലനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി പാര്‍ട്ടി കൈ കഴുകാന്‍ ശ്രമിക്കുകയാണ്. അലന്‍ മാത്യുവിനെതിരെ ഒരുമാസം മുന്‍പ് തന്നെ യുവതി പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെടുകയും സ്വാധീനം ചെലുത്തുകയും ചെയ്തതിനാല്‍ അന്ന് കേസ് എടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന പുതിയ ഡി.വൈ.എസ്.പി കേസ് അന്വേഷിക്കാനായി എത്തിയ സമയത്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

റാന്നിയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തെ നാണംകെടുത്തിയിരിക്കുകയാണ് യുവജനനേതാവിനെതിരെയുള്ള ഈ പീഡനാരോപണം.


നാടകീയമായ സംഭവവികാസങ്ങള്‍ ഇങ്ങനെ:

തുടക്കം പ്രണയത്തില്‍

തൃശൂരില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന അലന്‍, യുവതിയുടെ വിവാഹശേഷവും ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ ഭര്‍ത്താവുമായി പിരിഞ്ഞ യുവതി നാട്ടിലെത്തിയതോടെ ബന്ധം ശക്തമായി. നിയമപരമായി വിവാഹം കഴിക്കാനായി നോട്ടീസ് ബോര്‍ഡില്‍ അപേക്ഷ വരെ സമര്‍പ്പിച്ചിരുന്നു.

വാക്കുമാറ്റവും പീഡനവും

വീട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി അലന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തന്നെ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.

നീതി ലഭിക്കില്ലെന്ന ആശങ്കയില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് വിവരം. ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും വലിയ ചര്‍ച്ചയായിട്ടുണ്ട്.

സംഭവം വിവാദമായതോടെ നാണക്കേട് ഒഴിവാക്കാന്‍ അലന്‍ മാത്യുവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. സജീവമായ സമരമുഖങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നേതാവ് തന്നെ പീഡനക്കേസില്‍ കുടുങ്ങിയത് സി.പി.എം ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വെറുമൊരു പീഡനാരോപണമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെ യുവതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതിന്റെ നാള്‍വഴികളാണ് പുറത്തായിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കുകയും പിന്നീട് കൈയൊഴിയുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പീഡനം നടന്നത് പലയിടങ്ങളില്‍; തെളിവുകള്‍ ഇങ്ങനെ:

2024 ജൂണ്‍ മാസത്തിന് ശേഷം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ അലന്‍ തന്റെ KL 62 G 4070 നമ്പറിലുള്ള ഹോണ്ട അമേസ് കാറില്‍ കയറ്റി കൊണ്ടുപോയി പലതവണ പീഡനത്തിനിരയാക്കി. 2025 മെയ് 18-ന് കൊച്ചിയിലെ ഫ്രാന്‍സിസ് ഹെറിറ്റേജ് ഹോമില്‍ വെച്ചും, ജൂലൈ 8-ന് വാഗമണ്ണിലെ 'ഐ ലവ് വാഗമണ്‍' റിസോര്‍ട്ടില്‍ വെച്ചും യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ഒടുവില്‍ 2026 ജനുവരി ഒന്നാം തീയതി പുതുവര്‍ഷ ദിനത്തില്‍ ചങ്ങനാശേരി കരിമ്പാറയ്ക്കല്‍ റെസ്റ്റോറന്റില്‍ വെച്ചും അലന്‍ യുവതിയെ പീഡനത്തിനിരയാക്കി.

ഈ പീഡനപരമ്പരയ്ക്കിടയില്‍ യുവതി ഗര്‍ഭിണിയായതോടെ അലന്‍ മാത്യു തന്റെ തനിസ്വരൂപം പുറത്തെടുത്തു. വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെയാണ് യുവതി മരണത്തെക്കുറിച്ച് ചിന്തിച്ചത്.

പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി

റാന്നി ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന്‍ മാത്യു സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തെരുവില്‍ സമരം നയിച്ച നേതാവ് തന്നെ ഇത്തരമൊരു ഹീനകൃത്യത്തില്‍ അകപ്പെട്ടത് സി.പി.എം ജില്ലാ നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കി. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പാര്‍ട്ടി അലനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

Tags:    

Similar News