അപ്പാർട്ട്മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവർ അമ്പരന്നു; വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകൾ; പണമഴയെന്ന് കണ്ടുനിന്നവർ; നിമിഷങ്ങൾക്കുള്ളിൽ വിജിലൻസിന്റെ എൻട്രി; പിന്നാലെ പരിസരവാസികൾ അറിയുന്നത് മറ്റൊന്ന്; ഫ്ലാറ്റ് പരിശോധനയിൽ തുമ്പായത് തുറന്നുകിടന്ന ജനാല!

Update: 2025-05-30 10:20 GMT

ഭുവനേശ്വർ: അപ്പാർട്ട്മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവർ ഒരു നിമിഷം അമ്പരന്നു. പിന്നാലെ വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകൾ. നിമിഷങ്ങൾക്കുള്ളിൽ വിജിലൻസിന്റെ എൻട്രി തൊട്ട് അടുത്ത നിമിഷം പരിസരവാസികൾ അറിയുന്നത് വലിയൊരു അഴിമതി കഥ. ഒഡിഷയിലാണ് കോടികളുടെ അഴിമതി നടന്നത്.

വിജിലൻസിനെ പേടിച്ച് കള്ളപ്പണം അപ്പാർട്ട്‌മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതാണ് സംഭവം. കേസിൽ ഒഡിഷ ഗ്രാമവികസന വകുപ്പ് ചീഫ് എഞ്ചിനീയറെ കൈയ്യോടെ പൊക്കി.

ബൈകുണ്ഠ നാഥ് സാരംഗി എന്ന ഉദ്യോ​ഗസ്ഥനാണ് കണക്കിൽപ്പെടാത്ത പണം ജനലിലൂടെ പുറത്തേക്ക് എറിഞ്ഞത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ആരോപണ വിധേയനായ ഇദ്ദേഹത്തിൽ നിന്ന് 2 കോടിയിലധികം രൂപ കണ്ടെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സാരംഗിയുടെ അങ്കുളിലെ കർദാഗാഡിയയിലെ രണ്ടാം നിലയുള്ള താമസസ്ഥലം, ഭുവനേശ്വറിലെ ഫ്ലാറ്റ്, പുരിയിലുള്ള മറ്റൊരു ഫ്ലാറ്റ്, ശിക്ഷ്യകാപാഡയിലുള്ള ബന്ധുവിന്റെ വീട്, അങ്കുളിലെ കുടുംബ വീട്, അങ്കുളിലെ രണ്ടാം നിലയുള്ള കുടുംബവക കെട്ടിടം, ഓഫീസ് ചേംബർ എന്നിവിടങ്ങളിൽ വിജിലൻസ് വിഭാഗം ഒരേസമയം നടത്തിയ റെയ്ഡിൽ 2.1 കോടിയോളം രൂപ പണമായി കണ്ടെടുത്തു. അങ്കുളിലെ സാരംഗിയുടെ വീട്ടിൽ നിന്ന് 1.1 കോടി രൂപയും ഭുവനേശ്വരിലെ ഫ്ലാറ്റിൽ നിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തു.

വിജിലൻസ് ഉദ്യോഗസ്ഥർ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ സാരംഗി തന്റെ ഫ്ലാറ്റിന്റെ ജനലിലൂടെ നോട്ടുകെട്ടുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് പണം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിൽ ഈ കെട്ടുകൾ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് പരിശോധന നടത്തിയത്.

Tags:    

Similar News