കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍വാണിഭം; വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കളമൊരുക്കല്‍; രക്ഷപ്പെട്ടോടി പോലീസ് സ്റ്റേഷനിലെത്തി 17കാരി; വേറെയും 5 പേരുണ്ടെന്ന് മൊഴി; അസം സ്വദേശിയായ യുവാവിനായി പോലീസിന്റെ തിരച്ചില്‍

കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍വാണിഭം

Update: 2025-05-05 02:22 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു. നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. പെണ്‍കുട്ടിയെ കെണിയില്‍ വീഴത്തി എത്തിച്ച ശേഷം പെണ്‍വാണിഭത്തിന് ഉപയോഗിക്കികയായിരുന്നു.

15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയപ്പോള്‍ രക്ഷപെട്ട ഇയാള്‍ക്കായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേന്ദ്രത്തില്‍നിന്ന് ഒരാഴ്ചമുന്‍പാണ് അതിസാഹസികമായി പെണ്‍കുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്ന് ഇവര്‍ അധികൃതരോടുപറഞ്ഞു.

ഒരുദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴി നല്‍കിയിരിക്കുന്നത്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോവാറ്. ഒരാഴ്ചമുന്‍പ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്‍പാകെയെത്തിച്ചു. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.

അതിനിടയില്‍ പെണ്‍കുട്ടിയെ തിരിച്ച് അസമിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരുടെ മുന്നിലെത്തി. ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വ്യാജ ആധാര്‍കാര്‍ഡാണ് നല്‍കിയത്. ഇതില്‍ 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംശയംതോന്നിയ അധികൃതര്‍ കൂടുതല്‍ ചോദ്യങ്ങളുന്നയിച്ചതോടെ, ഇത് പെണ്‍കുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തമായി. കെട്ടിടമേതെന്ന് തിരിച്ചറിയാനും ഒളിവില്‍പ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Tags:    

Similar News