'കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല, കൂടെയുണ്ട്; സ്റ്റുഡന്റ് വിസ എന്താണ് പോലും ഭര്‍ത്താവിന് അറിയില്ല; സത്യം മനസ്സിലാക്കി കോടതി കൃത്യമായി ഇടപെട്ട് ഉപാധികളില്ലാതെ ജാമ്യം നല്‍കി'; 45 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയായ ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഭര്‍ത്താവ് ജാമ്യത്തില്‍ ഇറങ്ങിയതോടെ പ്രതികരണവുമായി രംഗത്ത്

കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല, കൂടെയുണ്ട്

Update: 2025-02-23 09:52 GMT

മേപ്പാടി: യു.കെ.യില്‍ ജോലി വാഗ്ദാനംചെയ്ത് തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും പണം തട്ടിയ കേസില്‍ അറസ്റ്റിലായ ജോണ്‍സണ്‍ സേവ്യറിന് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി ഭാര്യയും കേസിലെ ഒന്നാം പ്രതിയും നവമാധ്യമ ഇന്‍ഫ്‌ലുവെന്‍സറുമായ അന്ന ഗ്രേസ് ഓസ്റ്റിന്‍ രംഗത്ത്. ഭര്‍ത്താവ് ഉണ്ട തിന്നിരിക്കയല്ലെന്ന് പറഞ്ഞാണ് അന്ന രംഗത്തുവന്നിരിക്കുന്നത്. വിസ തട്ടിപ്പില്‍ ഭര്‍ത്താവിന് അവര്‍ ക്ലീന്‍ചിറ്റും നല്‍കുന്നു. സ്റ്റുഡന്റ് വിസ എന്താണെന്ന് പോലും തന്റെ ഭര്‍ത്താവിന് അറിയില്ലെന്നാണ് അന്ന പറയുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടുനിന്നാണ് ജോണ്‍സണ്‍ സേവ്യറിനെ കല്പറ്റ പോലീസ് പിടികൂടിയത്. ഭര്‍ത്താവിന് കേസുമായി ബന്ധമില്ലെന്നും വളരെ അവിചാരിതമായാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും അന്ന ഗ്രേസ് ഓസ്റ്റിന്‍ പ്രതികരിച്ചിരുന്നു. ഒരു വീഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്.ഐആറുകളെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു.

ജോണ്‍സണ്‍ സേവ്യറിന്റെ ജാമ്യം ലഭിച്ചതിനു ശേഷം ശനിയാഴ്ച രാത്രിയും ജോണ്‍സണൊപ്പം ഇവര്‍ ലൈവില്‍ പ്രതികരിച്ചു. 'സത്യം മനസ്സിലാക്കി കോടതി കൃത്യമായി ഇടപെട്ട് ഉപാധികളില്ലാതെ ജാമ്യം നല്‍കി. കേസിന് പിന്നിലുള്ളത് ആരാണെന്നത് വ്യക്തമായി അറിയാം, ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നടന്ന സംഭവങ്ങളില്‍ സങ്കടമുണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന ധൈര്യത്തിലാണ് ഇത് നിസ്സാരമായി എടുത്തത്. തെറ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ ആദ്യം തന്നെ മുന്‍കൂര്‍ ജാമ്യം എടുക്കുമായിരുന്നു'. അന്ന പറഞ്ഞു.

കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുമ്പോഴാണോ നിങ്ങള്‍ വീഡിയോ ഇടുന്നത് എന്നുള്‍പ്പടെയുള്ള കമന്റ്കള്‍ വന്നു. എന്നാല്‍ കെട്ട്യോന്‍ ഉണ്ട തിന്ന് ഇരിക്കുകയല്ലെന്നും തന്റെ കൂടെ തന്നെ ഉണ്ടെന്നും പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്. ജയിലില്‍ പോയി ഉണ്ട തിന്നേണ്ടി വന്നാല്‍ താന്‍ അതിന് തയ്യാറാണെന്നും കസ്റ്റഡിയിലെടുത്ത ശേഷം പങ്കുവെച്ച ആദ്യ വീഡിയോയില്‍ ഇവര്‍ പറഞ്ഞിരുന്നു.

വര്‍ക്ക് വിസ എന്താണ് സ്റ്റുഡന്റ് വിസ എന്താണെന്ന് അറിയാത്ത തന്റെ ഭാര്‍ത്താവിന് എന്റെ ബിസിനസുകളില്‍ യാതൊരു പങ്കുമില്ല. യൂണിവേഴ്സിറ്റിക്ക് നേരിട്ടാണ് വിദ്യാര്‍ഥികളുടെ ഫീസ് എത്തുന്നത്, അത് നമ്മുടെ കൈകളിലേക്ക് എത്തുന്നില്ല. യൂണിവേഴ്സിറ്റി നല്‍കുന്ന കമ്മീഷന്‍ മാത്രമാണ് ഞങ്ങളുടെ കൈകളിലേക്ക് എത്തുന്നതെന്നും അന്ന ലൈവില്‍ പറഞ്ഞു. പോലീസ് കസ്റ്റഡിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

തന്റെ രണ്ടാം വിവാഹമാണെന്നുള്‍പ്പടെയുളള കമന്റുകള്‍ വന്നു. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് എന്താണ് മറുപടി നല്‍കേണ്ടതന്നറിയില്ല. കേസിന് പിന്നിലുള്ള ഓരോ സത്യങ്ങളും വരും ദിവസ്സങ്ങളില്‍ പുറത്തുവരും. കണ്‍സള്‍ട്ടന്‍സി മത്സരങ്ങള്‍ ഏറെയുള്ള മേഖലയാണ്. നേരിട്ട് ഒരു തരത്തിലുള്ള പരിചയവുമില്ലാത്ത ആളുകള്‍ വരെ വളരെ മോഷമായ തരത്തിലുള്ള കമന്റുകളാണ് തനിക്കെതിരെ ഇടുന്നതെന്നും കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും ഇവര്‍ പറഞ്ഞു.

അന്വേഷണം തുടങ്ങിയനാള്‍ മുതല്‍ വിളിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ പോയിട്ടുണ്ട്. തട്ടിപ്പ് നടത്തിയിട്ടില്ല. 'എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക്' എന്ന അടിക്കുറിപ്പോടെയാണ് അന്ന ഗ്രേസ് ഓസ്റ്റിന്‍ ഇന്‍സ്റ്റഗ്രാമില്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ആദ്യം വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍ഫ്ലുവെന്‍സറാണ് അന്ന.

യു.കെ.യില്‍ കെയര്‍ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയില്‍നിന്നും ബന്ധുക്കളില്‍നിന്നുമായി 44,71,675 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. 2023 ഓഗസ്റ്റ് മുതല്‍ 2024 മേയ് വരെയുള്ള കാലയളവിലാണ് ഇത്രയും തുക വാങ്ങിയെടുത്തത്. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യുട്യൂബ് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയാപേജുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.

ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെ.യില്‍ മികച്ച ചികിത്സാസൗകര്യം ഒരുക്കിനല്‍കുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഇവര്‍ വര്‍ക്ക് വിസ ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് സമീപിച്ചതെന്നും തട്ടിപ്പിന് ഇരയായ യുവതി പറയുന്നു. കുടുംബത്തോടെ യുകെയില്‍ പോകാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാണ്, നിങ്ങള്‍ക്ക് ജോലി ചെയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പണം വാങ്ങിയത് നേരിട്ടായിരുന്നു, ജിഎസ്ടിയുടെ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം തന്നാല്‍ മാത്രം മതി, മറ്റെല്ലാം ശരിയാക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. വ്യാജ മാരേജ് സര്‍ട്ടിഫിക്കറ്റ് വരെ ഉണ്ടാക്കുന്ന വ്യക്തിയാണ് അവരെന്നും യുവതി പറഞ്ഞു.

പണം വാങ്ങിയ ശേഷം നിങ്ങളുടെ ഡോക്യുമെന്റ് ശരിയായില്ല എന്നു വിസ റിജെക്ട് ചെയ്തുവെന്നാണ് പറഞ്ഞത്. പണം തിരികെ കിട്ടില്ലെന്നും പറഞ്ഞു. അതിന് ശേഷം ഓസ്ട്രേലിയയിലേക്ക് വിസ തരപ്പെടുത്താമെന്നും ഭര്‍ത്താവിന് ജോലി തരപ്പെടുത്താന്‍ കഴിയുമെന്നും പറഞ്ഞു. ഇതോടെ മൂന്ന് മാസം കൊണ്ട് കടം തീര്‍ത്താമെന്നും പറഞ്ഞു. ഇതിന് ശേഷവും ആറ് ലക്ഷം കൊടുത്തു. എന്നിട്ടും വിസ ശരിയായില്ല. ഇതോടെ വഴക്കായതോടെ ഏത് പോലീസില്‍ പരാതിപ്പെട്ടാലും പണം നല്‍കില്ലെന്ന് പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും തട്ടിപ്പിന് ഇരയായി യുവതി പറഞ്ഞു. സമാനമായ വിധത്തില്‍ നിരവധി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

തട്ടിപ്പില്‍ പോലീസ് കേസെടുത്തതോടെ കോഴിക്കോട്ടെ ഫ്‌ലാറ്റിലേക്ക് മാറിത്താമസിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ സേവ്യറിനെ പിടികൂടിയത്. കല്പറ്റ കൂടാതെ കളമശ്ശേരി, കൂരാച്ചുണ്ട് സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ കേസുണ്ട്. മൂന്ന് കേസാണുള്ളതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വേറെയും ആളുകള്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News