വീട്ടിലേക്ക് വന്നാല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം; ബാര്‍ നര്‍ത്തകിയുടെ ജോലിക്കായി നിര്‍ബന്ധിച്ചു; അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതോടെ ക്രൂരമര്‍ദ്ദനം; തടവില്‍ പാര്‍പ്പിച്ചത് ആറ് മാസം; അമ്മയും മകനും ചേര്‍ന്ന് കൈകാലുകള്‍ തല്ലിയൊടിച്ചെന്ന് 23കാരിയുടെ പരാതി

അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് അമ്മയും മകനും മര്‍ദ്ദിച്ചെന്ന് പരാതി

Update: 2025-06-09 06:25 GMT

കൊല്‍ക്കത്ത: ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് അമ്മയും മകനും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചെന്ന് യുവതിയുടെ പരാതി. കൊല്‍ക്കത്തയില്‍ ഹൗറ ജില്ലയിലെ ഡോംജൂരിലാണ് സംഭവം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 23കാരിയാണ് ആക്രമിക്കപ്പെട്ടത്. മകനെക്കാള്‍ കൂടുതല്‍ അമ്മയാണ് തന്നെ ഉപദ്രവിച്ചിരുന്നതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അമ്മ മര്‍ദ്ദിക്കുമ്പോള്‍ മകന്‍ ദൂരെ മാറി നില്‍ക്കാറുണ്ടെന്നും, ഇവര്‍ തന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നതായും യുവതി പറഞ്ഞു.

അശ്ലീല വീഡിയോ ചെയ്യുന്നതിനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യുന്നതിനും വിസമ്മതിച്ചതിന്റെ പേരിലാണ് യുവതിയോട് കൊടുംക്രൂരത. ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ യുവാവും മാതാവും ചേര്‍ന്നാണ് അതിക്രൂരമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ആറു മാസത്തോളം യുവതിയെ ഫ്‌ലാറ്റില്‍ അടച്ചിടുകയും ഇരുമ്പുദണ്ഡു കൊണ്ട് മര്‍ദിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തതായാണ് പരാതി. ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൂടുതല്‍ വരുമാനം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ഹൗറ സ്വദേശിയായ ആര്യന്‍ ഖാന്‍ എന്ന വ്യക്തി ഡോംജൂറിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു.

പ്രതിയും അമ്മ ശ്വേത ഖാനും ചേര്‍ന്ന് യുവതിയെ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യാനും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റാന്‍ ശ്രമിച്ചതായും ഇരയുടെ കുടുംബം ആരോപിച്ചു.

അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതിയെന്ന് ബന്ധു പറഞ്ഞു. ഇരുമ്പുദണ്ഡുകള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ ഫലമായി തലയ്ക്കും കാലുകള്‍ക്കും അരക്കെട്ടിനും ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. സാഗോര്‍ ദത്ത മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവതി. തന്റെ ശരീരത്തില്‍ എല്ലായിടത്തും പരിക്കുകള്‍ ഉണ്ടെന്നും അഞ്ചു മാസത്തോളം പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തിയതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ചയാണ് യുവതി പ്രതിയുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ കുടുംബം ഖര്‍ദാഹ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ആര്യന്‍ ഖാനോടൊപ്പമുണ്ടായിരുന്നത് ശ്വേത ഖാന്‍ എന്ന സ്ത്രീയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശ്വേത ഖാന്‍ പ്രാദേശികമായി ഫുല്‍തുഷി ബീഗം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവര്‍ ഒരു ബാര്‍ ഡാന്‍സറായിരുന്നുവെന്നാണ് വിവരം.

ഇരുവരും ചേര്‍ന്ന് 'ഇസാറ എന്റര്‍ടൈന്‍മെന്റ്' എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരുന്നു. 2021-ല്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ യൂട്യൂബ് ചാനലും ആരംഭിച്ചു. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചാനലില്‍ 11 മ്യൂസിക് വീഡിയോകള്‍ മാത്രമാണ് അപ്ലോഡ് ചെയ്തത്. പ്രതികള്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ മറവില്‍ പോണോഗ്രാഫി റാക്കറ്റ് നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആര്യന്‍ ഖാന്‍ പല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നതായും എതിര്‍ത്തവര്‍ക്കെതിരെ പോലീസില്‍ വ്യാജ പരാതികള്‍ നല്‍കിയിരുന്നതായി താമസക്കാര്‍ ആരോപിച്ചു. ആര്യന്റെയും ശ്വേത ഖാന്റെയും ഹൗറയിലെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും ഇരുവരും അവിടെയുണ്ടായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയുടെ മറവിലാണോ അശ്ലീല സിനിമാ റാക്കറ്റ് നടത്തിയതെന്ന വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. മാത്രമല്ല ഇവര്‍ സോഫ്റ്റ് പോണോഗ്രാഫിക് റീലുകള്‍ ചിത്രീകരിക്കുന്ന ഒരു ഫിലിം പ്രൊഡക്ഷന്‍ ഹൗസ് നടത്തിയിരുന്നതായും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജോലി അന്വേഷിക്കുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കമെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.ഫേസ്ബുക്കിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. വീട്ടിലേക്ക് വന്നാല്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചു വരുത്തിയതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ജോലിയെക്കുറിച്ച് സംസാരിക്കാന്‍ വീട്ടിലെത്തിയപ്പോള്‍, ബാര്‍ നര്‍ത്തകിയുടെ ജോലിക്കായി നിര്‍ബന്ധിക്കുകയായിരുന്നു. നീക്കം പരാജയപ്പെട്ടതോടെ യുവാവും അമ്മയും ചേര്‍ന്ന് ആക്രമിച്ചുവെന്നും വീട്ടുജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും ഖാര്‍ദ്ദ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

Tags:    

Similar News