തേക്കിൻകാട് മൈതാനത്തിൽ പാർക്ക് ചെയ്തിരുന്ന 'ഓട്ടോ' പെട്ടെന്ന് കാണാതായി; എത്ര തിരഞ്ഞിട്ടും രക്ഷയില്ല; അന്വേഷണത്തിനിടെ കൊല്ലത്ത് നിന്ന് നിർണായക വിവരം; വിരുതനെ പൊക്കി
തൃശൂർ: തൃശൂർ തേക്കിൻകാട് മൈതാനത്തുനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ കൊല്ലം പുനലൂർ സ്വദേശിയായ 35 വയസ്സുകാരൻ സുഭാഷ് അറസ്റ്റിൽ. മാർച്ച് 22-ന് നടന്ന മോഷണവുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഭാഷിനെ കൊല്ലം പത്തനാപുരം ഭാഗത്ത് വെച്ച് പിടികൂടിയത്. കാട്ടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ വിലപ്പെട്ട രേഖകളടക്കമാണ് മോഷണം പോയത്.
തേക്കിൻകാട് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കാണാതായതിനെ തുടർന്ന് ഉടമ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ചിത്രം പോലീസിന് ലഭിച്ചു. ഈ ചിത്രം വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ച് നടത്തിയ പരിശോധനയിൽ പ്രതി കൊല്ലം പുനലൂർ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, കൊല്ലത്തെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുഭാഷിനെ പത്തനാപുരം ഭാഗത്ത് നിന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പ്രതിയായ സുഭാഷിനെതിരെ പത്തനാപുരം പോലീസ് സ്റ്റേഷനിലും ഒരു കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അസിസ്റ്റൻ്റ് കമ്മീഷണർ ശശീധരൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻരാജ്, അനുശ്രുതി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ, സൂരജ്, റെനീഷ് (ക്യാമറ കൺട്രോൾ റൂം) എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തൃശൂരിൽ നടന്ന ഓട്ടോറിക്ഷ മോഷണക്കേസിലെ പ്രതിയെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞത് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിൻ്റെ ഫലമാണ്.