ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 6.5 ലക്ഷം രൂപ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 6.5 ലക്ഷം രൂപ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

Update: 2025-06-21 08:11 GMT

നാദാപുരം: ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തി ആറര ലക്ഷം രൂപ കൈക്കലാക്കിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശി രമേശ് (38) ആണ് അറസ്റ്റിലായത്. വളയം ഇന്‍സ്‌പെക്ടര്‍ എം കെ അനില്‍ കുമാര്‍, എസ്‌ഐ എന്‍ രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാണിമേല്‍ നിടും പറമ്പിലെ നടുത്തമ്മല്‍ അര്‍ഷായാണ് തട്ടിപ്പിനിരയായത്. ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇയാളില്‍ നിന്ന് 6.5 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്. പ്രതിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് തുക അയച്ചുനല്‍കി. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയോ പണമോ ലഭിച്ചില്ല.

പിന്നീട് പരാതിക്കാരന്‍ പുതിയ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പ്രതിയുമായി സൗഹൃദം സ്ഥാപിച്ച് ഏഴു ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടു. ഇടപാടിനായി പാനൂരില്‍ എത്താന്‍ ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിവരം വളയം ഇന്‍സ്‌പെക്ടറെ അറിയിക്കുകയായിരുന്നു. പാനൂരില്‍ എത്തിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വം പിടികൂടി. കേസിലെ മറ്റ് പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags:    

Similar News