ഭാര്യവീട്ടുകാരെയും കൂട്ടിയെത്തി സ്വന്തം മാതാപിതാക്കള്‍ക്ക് മര്‍ദനം: യുവാവും ഭാര്യാപിതാവും അറസ്റ്റില്‍

ഭാര്യവീട്ടുകാരെയും കൂട്ടിയെത്തി സ്വന്തം മാതാപിതാക്കള്‍ക്ക് മര്‍ദനം

Update: 2025-06-08 15:43 GMT

അടൂര്‍: ഭാര്യാപിതാവിനെ കൂട്ടിയെത്തി മാതാപിതാക്കളെ മകന്‍ മര്‍ദ്ദിച്ചു, ഇരുവരെയും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്. ഏനാത്ത് വടക്കടത്തുകാവ് കിളിവയല്‍ സാഗര നിവാസില്‍ സുധാകര(55)നും ഭാര്യ സുലജ എസ് നായര്‍(60)ക്കുമാണ് 6 ന് വൈകിട്ട് മര്‍ദ്ദനമേറ്റത്. മകന്‍ സന്ദീപ്, ഇയാളുടെ ഭാര്യാ പിതാവ് കിരണ്‍ എന്നിവരാണ് പിടിയിലായത്. സുധാകരനും സുലജക്കും രണ്ട് ആണ്‍മക്കളാണ്, സന്ദീപ് മൂത്തയാളാണ്. ഇളയത് സൗരവ്. സന്ദീപിന് ഹൈദരാബാദില്‍ സ്വകാര്യ കമ്പനിയില്‍ ജോലിയുണ്ട്.

ഇയാള്‍ രണ്ട് വിവാഹം കഴിച്ചു, ആദ്യത്തേത് വേര്‍പെടുത്തിയിരുന്നു. രണ്ടാമത് 2023 മേയില്‍ ചേര്‍ത്തല സ്വദേശിനിയെയാണ് കല്യാണം കഴിച്ചത്. മാതാപിതാക്കള്‍ നടത്തിക്കൊടുത്തതാണ്. അതിനുശേഷം സന്ദീപും പിതാവും അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല. ചേര്‍ത്തലയിലെ വീട്ടിലാണ് സന്ദീപ് താമസിച്ചുവന്നത്. ഇയാളുടെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍, ഏഴാം മാസത്തില്‍ സുധാകരന്റെ വീട്ടില്‍ വന്നു.

ഈ സമയത്ത് സാധാരണ നടത്തുന്ന ചടങ്ങിനുശേഷം തിരികെപോകാമെന്ന് പറഞ്ഞത് യുവതിക്കും മറ്റും ഇഷ്ടമായില്ല.ഇതേചൊല്ലി അച്ഛനും സന്ദീപും ഫോണില്‍ സംസാരിച്ചു വഴക്കായി. പിന്നീട് നിരന്തരം പിതാവിന്റെ ഫോണില്‍ വിളിച്ച് മകന്‍ അസഭ്യം പറയാറുണ്ട്. ഇതെല്ലാം സുലജ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. വിളിക്കുമ്പോഴെല്ലാം മാതാവിനെ കുറിച്ച് മോശമായി പരാമര്‍ശിക്കുകയും ചെയ്യും.

പിതാവ് ഇത് ചോദ്യം ചെയ്യാറുണ്ട്, പ്രകോപിതനാകുമ്പോള്‍ അമ്മയുടെ മുന്നിലിട്ട് അച്ഛനെ തല്ലുമെന്നും പറഞ്ഞിരുന്നു. 6 ന് വൈകിട്ട് സന്ദീപും ഭാര്യയും കുഞ്ഞും, യുവതിയുടെ മാതാപിതാക്കളുമായി വീട്ടില്‍ വന്നു. വീട്ടിലെ ദിവാന്‍ കോട്ടില്‍ കിടന്ന സുധാകരനെ അസഭ്യം വിളിച്ചുകൊണ്ടു വലിച്ചു താഴെ ഇട്ട ശേഷം സന്ദീപ് തലയ്ക്കും മറ്റും ഇടിച്ചു. തുടര്‍ന്ന് കൈ പിടിച്ചു തിരിച്ചു.

സുധാകരന്റെ നടുവിരലിന് പൊട്ടലുണ്ടായി. തടഞ്ഞ സുലജയുടെ നെഞ്ചില്‍ കിരണ്‍ ഇടിച്ചു, അസഭ്യം വിളിക്കുകയും ചെയ്തു.തനിക്ക് മാനഹാനിയുണ്ടായതായും, വീടിന്റെ സിറ്റൗട്ടിലെ സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്ളതായും സുലജ പോലീസിന് മൊഴി നല്‍കിയിരുന്നു. ദമ്പതികള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഏനാത്ത് പോലീസില്‍ സുലജ നല്‍കിയ പരാതിപ്രകാരം കേസെടുത്ത്, ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News