ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; പരിശോധനയിൽ ഫ്രീസറിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ; ബാലുശ്ശേരിയിലെ ഹോട്ടൽ അടപ്പിച്ച് അധികൃതര്‍
കോഴിക്കോട്: ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുത്ത് അധികൃതർ. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ബാലുശ്ശേരി കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രഭിഷ, ഫുഡ് സേഫ്റ്റി ഓഫിസര്‍ ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ സീല്‍ ചെയ്ത് അടപ്പിച്ചത്.
രണ്ട് ദിവസം മുന്‍പ് ഹോട്ടലിൽ നിന്നും ബിരിയാണി പാര്‍സല്‍ വാങ്ങിയത്. നിര്‍മ്മല്ലൂര്‍ പാറമുക്കിലെ ഷിജിലയും കുടുംബവുമാണ് ഈ ഹോട്ടലില്‍ നിന്ന് കുട്ടികള്‍ക്ക് ബിരിയാണി പാര്‍സലായി വാങ്ങിയത്. വീട്ടിലെത്തി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കന്‍ കഷ്ണങ്ങളില്‍ നിറയെ ചെറിയ പുഴുക്കളെ കണ്ടത്. ബിരിയാണി കഴിച്ച ഷിജിലയുടെ മകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് വീട്ടുകാർ ഹോട്ടലില്‍ എത്തി പരാതി പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാന്‍ ഹോട്ടലുകാര്‍ തയാറായില്ല.
ഇതോടെ, കുടുംബത്തോടൊപ്പം എത്തിയ യുവാക്കള്‍ ഹോട്ടലിനകത്തെ ഫ്രീസര്‍ പരിശോധിക്കുകയായിരുന്നു. ഫ്രീസറിൽ നിന്നും കൂടുതല്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ഭക്ഷ്യസുരക്ഷാ ഓഫിസര്‍ക്കും ഇവര്‍ പരാതി നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു.