ഓപ്പറേഷന്‍ സിന്ദൂറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു; പാകിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുറപ്പു വരുത്തണം: മുഖ്യമന്ത്രി

ഓപ്പറേഷന്‍ സിന്ദൂറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു; ഓപ്പറേഷന്‍ സിന്ദൂറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു;

Update: 2025-05-07 11:37 GMT

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികളോടൊപ്പം തന്നെ പെഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

തീവ്രവാദത്തിനെതിരായി യൂണിയന്‍ സര്‍ക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും പാകിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകള്‍ കൂടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാം. മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ബുധന്‍ പുലര്‍ച്ചയോടെയാണ് പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും തീവ്രവാദി ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍.

ഇന്ത്യയുടെ കരവ്യോമ സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നീതി നടപ്പാക്കി എന്ന വാക്കുകളോടെയായിരുന്നു സൈന്യം ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച കാര്യം എക്‌സിലൂടെ അറിയിച്ചത്.

Tags:    

Similar News