ഓഡിറ്റോറിയത്തിന് വാഹന പാർക്കിങ് ഒരുക്കാൻ മണ്ണെടുത്തു; വീട്ടു മുറ്റത്തും ചുമരിലും വിള്ളൽ; സെപ്റ്റിക്ക് ടാങ്കിനും കേടുപാടുകൾ; പരിഹാരം കാണാമെന്ന ഉറപ്പും പാലിച്ചില്ല; വീടും സ്ഥലവും അപകടാവസ്ഥയിലെന്ന് പരാതി

Update: 2025-05-31 11:19 GMT

കണ്ണൂർ: സ്വകാര്യ വ്യക്തിയുടെ ഓഡിറ്റോറിയത്തിനോട് ചേർന്ന് കാർ പാർക്കിങ് ഒരുക്കാൻ മണ്ണെടുത്തനത്തിനെ തുടർന്ന് വീടും സ്ഥലവും അപകടാവസ്ഥയിലെന്ന് പരാതി. തലശ്ശേരി പുന്നോൽ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മണ്ണെടുത്തതിനെ തുടർന്ന് വീട്ടു മുറ്റത്തും ചുമരിലും വിള്ളൽ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് സബ് കളക്ടർക്കും, പോലീസിനും ഉൾപ്പെടെ പരാതി നൽകിയിരുന്നു. കേടുപാടുകൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിച്ചിട്ടില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. വീടിന്റെ പിൻവശത്താണ് വലിയ തോതിൽ മണ്ണിടിച്ചത്. ഇതോടെ കുന്നിൽ മുകളിലുള്ള വീട് അപകടാവസ്ഥയിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ കേടുപാടുകൾ പരിഹരിക്കാമെന്നായിരുന്നു ഉടമസ്ഥൻ വാക്കാൽ പറഞ്ഞിരുന്നത്. എന്നാൽ നാളിതുവരെ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. മണ്ണെടുത്തതിനെ തുടർന്ന് വീട്ടിലെ സെപ്റ്റിക്ക് ടാങ്കിനും കേടുപാടുകൾ ഉണ്ടായി. മണ്ണിടിച്ചിൽ ഭീഷണിയിലാണ് താനും, കുടുംബവുമെന്നാണ് പരാതിക്കാരൻ പറയുന്നത്. റവന്യു അധികൃതരും, പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മഴക്കാലമായതോടെ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. വീടിന്റെ പല ഭാഗങ്ങളിലെ ചുമരിൽ വിള്ളലുണ്ടായിട്ടുണ്ട്.

4 വർഷങ്ങൾക്ക് മുൻപാണ് ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചത്. 3000ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയത്തിന് പാർക്കിങ് സൗകര്യം ഒരുക്കാനാണ് വലിയ തോതിൽ മണ്ണിടിച്ചത്. അധികാരികൾ പല തവണ സ്ഥലം സന്ദർശിച്ചെങ്കിലും നടപടി വൈകുകയാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ഓഡിറ്റോറിയം ഉടമ പണവും സ്വാധീനവും ഉപയോഗിച്ച് പരാതി അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വിഷയത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് സബ് കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. 

Tags:    

Similar News