ബൈക്കില്‍ ട്രിപ്പിളടിച്ച് വന്നവര്‍ ട്രാഫിക് വാര്‍ഡനുമായി തര്‍ക്കിച്ചു; വാര്‍ഡന്റെ സഹായത്തിന് ചെന്ന രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ പിന്നീട് സംഘം ചേര്‍ന്ന് മര്‍ദിച്ചു; അടൂരില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍

അടൂരില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍

Update: 2025-03-18 16:01 GMT

അടൂര്‍: ബൈക്കിലെത്തിയവരുമായി ട്രാഫിക് വാര്‍ഡന്‍ നടത്തിയ തര്‍ക്കത്തില്‍ ഇടപെട്ട ഓട്ടോഡ്രൈവര്‍മാരെ മര്‍ദിച്ച കേസില്‍ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചേന്നമ്പള്ളി വിജി നിവാസില്‍ വിജിലാല്‍(35), സഹോദരന്‍ വിനുലാല്‍(31), പെരിങ്ങനാട് കുന്നത്തൂക്കര റോബിന്‍ വില്ലയില്‍ പ്രിന്‍സ് രാജു (37), പാറക്കൂട്ടം അമ്പനാട്ടു പള്ളിക്ക് സമീപം അംബേദ്കര്‍ ഭവനത്തില്‍ അനൂപ്(34) എന്നിവരാണ് അറസ്റ്റിലായത്. 17 ന് രാത്രി 7.30 ന് അടൂര്‍ പതിനാലാം മൈല്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം.

മോട്ടോര്‍സൈക്കിളില്‍ വന്ന ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ ആളുകളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ട് നിന്ന് ട്രാഫിക് വാര്‍ഡന്‍ റെജി വര്‍ഗീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. റെജി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയത് ഇവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ഭീഷണി മുഴക്കുകയും മറ്റും ചെയ്തപ്പോള്‍, സമീപത്തുള്ള ടാക്സി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇടപെടുകയും ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം അടൂര്‍ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയ പ്രതികള്‍, രാത്രി എട്ടോടെ തിരിച്ചെത്തി വീഡിയോ എടുത്തുവെന്ന് കരുതിയ ആളിനെ ആദ്യം മര്‍ദ്ദിക്കുകയായിരുന്നു. നാലാം പ്രതി അനൂപിനെയും കൂട്ടിയാണ് തിരിച്ചെത്തിയത്.

പെരിങ്ങനാട് തൊഴുവിളപ്പടി മേലൂട് ഹിമം ഹൗസില്‍ ഷാജിക്കാണ് ആദ്യം ദേഹോപദ്രവമേറ്റത്. ഒന്നാംപ്രതി വിജിലാല്‍ ചീത്ത വിളിച്ചുകൊണ്ട് ഷാജിയുടെ ചെള്ളക്കടിച്ചു. അടിച്ചു കൊല്ലെടാ എന്നാക്രോശിച്ചുകൊണ്ട് രണ്ടാംപ്രതി വിനുലാല്‍ കുത്തിന് പിടിച്ച് നിര്‍ത്തി തടഞ്ഞ് കയ്യിലിരുന്ന പാറക്കല്ല് കൊണ്ട് വലത്തേ കണ്ണില്‍ ഇടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാം പ്രതി പ്രിന്‍സ്, സൈക്കിള്‍ ചെയിന്‍ പോലെയുള്ള ആയുധം കയ്യില്‍ ചുറ്റിപ്പിടിച്ച് തലയിലും നെറ്റിയിലും പലതവണ ഇടിച്ചു. നാലാം പ്രതി അനൂപ് ഷാജിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാജിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ നകുലരാജനാണ് കേസ് എടുത്തത്.

തുടര്‍ന്ന് രാത്രി 8:45 ഓടുകൂടി ചേന്നമ്പള്ളി ജംഗ്ഷന്‍ വച്ച് ലൈഫ് ലൈന്‍ ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍ പെരിങ്ങനാട് തൊഴുവിളപ്പടി കളിയിക്കല്‍ പുത്തന്‍വീട്ടില്‍ ആര്‍ ശ്രീകുമാറിനെ പ്രതികള്‍ ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെയും പരിചയക്കാരനായ ട്രാഫിക് വാര്‍ഡന്‍ റെജി വര്‍ഗീസുമായി പ്രതികള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭീഷണി മുഴക്കുകയും മറ്റും ചെയ്തപ്പോള്‍ ഇടപെട്ടതായി മൊഴിയില്‍ പറയുന്നു. ഇതിന്റെ പകയിലാണ് ചേന്നംപള്ളി ജംഗ്ഷനില്‍ വച്ച് ശ്രീകുമാറിനെ ഓട്ടോ തടഞ്ഞുനിര്‍ത്തിയശേഷം മര്‍ദ്ദിച്ചത്. രണ്ടു ബൈക്കുകളിലായിട്ടാണ് പ്രതികളെത്തിയത്.

ഓട്ടോ കടന്നുപോയപ്പോള്‍ ശ്രീകുമാറിനെ തിരിച്ചറിഞ്ഞ പ്രതികള്‍ രണ്ട് ബൈക്കുകളില്‍ എത്തി തടഞ്ഞുനിര്‍ത്തുകയും, വിജിലാല്‍ ഇദ്ദേഹത്തിന്റെ കൈകള്‍ പിന്നിലേക്ക് വലിച്ചു പിടിച്ച് തലയ്ക്കും മുഖത്തും മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം വിനുലാല്‍ കയ്യില്‍ കരുതിയ കല്ലുകൊണ്ട് പുറത്തിടിച്ച് മുറിവേല്‍പ്പിച്ചു. പ്രിന്‍സും അനൂപും ചേര്‍ന്ന്, അടികൊണ്ട് താഴെ വീണ ശ്രീകുമാറിന്റെ നടുവിലും കാലുകളിലും ചവിട്ടുകയും ചെയ്തു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ ഹെല്‍മറ്റ് ധരിക്കാതെ മോട്ടോര്‍സൈക്കിളില്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് മുന്നിലെത്തിയപ്പോള്‍ അവിടെ ജോലി നോക്കിവന്ന ട്രാഫിക് വാര്‍ഡന്‍ ഫോട്ടോ എടുത്തത് ചോദ്യംചെയ്പ്പോള്‍ ഇടപെടുകയും, ആരൊക്കെയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ കൂട്ടത്തില്‍ താനുമുണ്ടായിരുന്നു എന്ന് ആരോപിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ശ്രീകുമാര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി, തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News