വയോധികയുടെ കഴുത്തിലെ മാല അറുത്തെടുത്തു; വസ്ത്രം വലിച്ചു കീറി അപമാനിച്ചു; സ്‌കൂട്ടറില്‍ രക്ഷപ്പെടുന്നതിനിടെ പ്രതികളില്‍ ഒരാള്‍ മകന്റെ പിടിയില്‍

വയോധികയുടെ കഴുത്തിലെ മാല അറുത്തെടുത്തു

Update: 2025-05-06 17:37 GMT

പത്തനംതിട്ട: വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറില്‍ അരികിലെത്തിയശേഷം വയോധികയുടെ കഴുത്തിലെ മാല കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത മോഷ്ടാക്കളില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി പന്തപ്ലാവ് ,ശംഭു ഭവനത്തില്‍ ആദര്‍ശ് രവീന്ദ്രന്‍ (26) ആണ് അറസ്റ്റിലായത്. 5 ന് വൈകിട്ട് ഏഴോടെ 63 കാരിയായ വീട്ടമ്മ ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ നിന്നും പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇയാളും കൂട്ടുപ്രതിയും സ്‌കൂട്ടറിലെത്തിയത്. സ്ഥലത്തെ ഒരു വീട് അന്വേഷിക്കാനെന്ന വ്യാജേന ഇവരെ സമീപിച്ച പ്രതികളില്‍ സ്‌കൂട്ടറിന് പിന്നില്‍ ഇരുന്നു യാത്ര ചെയ്തയാളാണ് ആക്രമിച്ചത്.

ഒന്നാം പ്രതി ആദര്‍ശാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിന്നിലിരുന്ന് യാത്ര ചെയ്ത രണ്ടാം പ്രതി കൈയില്‍ കരുതിയ കട്ടര്‍കൊണ്ട് ഇവരുടെ അടുത്ത് ചെന്ന് കഴുത്തില്‍ കിടന്ന 16 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല മുറിച്ചെടുത്തു. കവര്‍ച്ച തടയാന്‍ ശ്രമിച്ച വയോധികയുടെ ബ്ലൌസ് ഇയാള്‍ വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. മാലയ്ക്ക് 1,70,000 രൂപ വിലവരും. ഇടപ്പാവൂര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയില്‍ കൂടി നടന്ന് പോയ ഇടപ്പാവൂര്‍ സ്വദേശിനി (63)യുടെ സ്വര്‍ണമാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നെടുത്തത് ആദര്‍ശിനെ വയോധികയുടെ മകന്‍ സന്ദീപ് ഓടിച്ചിട്ട് പിടികൂടി, എന്നാല്‍ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. കോയിപ്രം പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി ആദര്‍ശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.ഇയാളെ കോടതിയില്‍ ഹാജരാക്കി, രണ്ടാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags:    

Similar News