അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു വര്‍ഷമായി തുടരുന്ന തട്ടിപ്പ്; കോഴഞ്ചേരി സ്വദേശിക്ക് നഷ്ടമായത് 2.31 കോടി രൂപ; പ്രതിയായ ആലപ്പുഴക്കാരനെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് പൊക്കി പത്തനംതിട്ട സി ബ്രാഞ്ച്

ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 2.31 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

Update: 2025-11-10 15:53 GMT

പത്തനംതിട്ട: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 2.31 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കൊമ്മാടി വിജയസദനത്തില്‍ വിനോദ്കുമാര്‍(50) ആണ് അറസ്റ്റിലായത്. ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട കോഴഞ്ചേരി സ്വദേശിയായ യുവാവില്‍ നിന്നുമാണ് പണം കബളിപ്പിച്ചു വാങ്ങിയത്.

നാലു വര്‍ഷത്തിലേറെയായി തട്ടിപ്പ് തുടരുകയായിരുന്നു. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. അനീഷ് ആണ് അന്വേഷിച്ചത്. കണ്ണൂര്‍ ചെറുവന്നൂരുള്ള സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ആര്‍. അരുണ്‍ കുമാര്‍, എ.എസ്.ഐ എന്‍. സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റോബി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഹോട്ടലുകളില്‍ താമസിച്ച് ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പ് പണം ഉപയോഗിച്ചിരുന്നത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള തട്ടിപ്പിന് ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ അവിടെയും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി അറിവ് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News