വെരിഫെയ്ഡ് ആപ്ലിക്കേഷന്‍റെ വ്യാജ പതിപ്പുമായി സമീപിച്ചു; അമിത ലാഭം നൽകുമെന്ന് വാഗ്‌ദാനം; കണ്ണൂരിലെ ഡോക്ടർ ദമ്പതികളിൽ നിന്നും തട്ടിയത് നാലര കോടി; പ്രതികൾ പിടിയിൽ
കണ്ണൂർ: അമിത ലാഭം നൽകാമെന്ന് വാഗ്‌ദാനം നൽകി വ്യാജ ഷെയർ ട്രേഡിങ് ആപ്പിലൂടെ ഡോക്ടർ ദമ്പതികളിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതികളെ പിടികൂടി കണ്ണൂർ സൈബർ പോലീസ്. തമിഴ്നാട് കാഞ്ചിപുരം സ്വദേശി മെഹബൂബും എറണാകുളം സ്വദേശി റിജാസുമാണ് പിടിയിലായത്. 4 കോടി 43 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികളെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. മട്ടന്നൂർ സ്വദേശികളായ ഡോക്ടർ ദമ്പതികളാണ് തട്ടിപ്പിനിരയായത്.
2 മാസം മുമ്പ് അപ്സ്റ്റോക്ക് എന്ന ആപ്ലിക്കേഷന്‍റെ വ്യാജ പതിപ്പുമായാണ് പ്രതികൾ ദമ്പതികളെ സമീപിച്ചത്. അംഗീകൃതമായ സ്റ്റോക്കുവാങ്ങുന്നവരാണെങ്കിൽ പകുതി വിലക്ക് ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ശേഷം ഡോക്ടർമാരായ ദമ്പതികളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 4 കോടി 43 ലക്ഷം രൂപ ട്രാൻസ്ഫാർ ചെയ്യിപ്പിച്ചു. ഈ പണം പ്രതികളുടെ 20 അക്കൗണ്ടുകളിലേക്ക് മാറ്റി.
പിന്നീട് 7 കോടിയോളം ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ ദമ്പതികൾക്ക് സംശയം തോന്നിയത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.