പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 55 കാരന് 54 വർഷം കഠിന തടവും 140000 രൂപ പിഴയും വിധിച്ച് കോടതി

Update: 2025-06-03 16:22 GMT

തൃശൂര്‍: പട്ടികജാതിക്കാരനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മധ്യവയസ്‌കനെ കുന്നംകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 54 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയിൽ ഉണ്ട്. സിമന്റ് പണിക്കാരനായ പോര്‍ക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയില്‍ വീട്ടില്‍ സന്തോഷിനെ (പട്ടിക്കാടന്‍ 55) യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.

2024 ജൂലൈ 21 ന് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മങ്ങാട് കോട്ടിയാട്ട്മുക്ക് അമ്പലത്തില്‍ പാട്ട് വെച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന 11 കാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു പ്രതി. പഴഞ്ഞിയില്‍ പെരുന്നാളിന് പോയി വന്ന ബന്ധുക്കള്‍, കുട്ടി പാടത്തുനിന്നും ചെളിപ്പുരണ്ട് വരുന്നത് കണ്ട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

തുടര്‍ന്ന് കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ് അനൂപാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ യു കെ ഷാജഹാന്‍, എ സി പി സി ആര്‍ സന്തോഷ് എന്നിവര്‍ അന്വേഷണം നടത്തിയ ശേഷം കുറ്റപത്രം സമര്‍പ്പിച്ചു.

Tags:    

Similar News