ഇരിക്കൂർ സഹകരണ ബാങ്ക് ഓഡിറ്റിങ്ങിൽ ക്രമക്കേട് സെക്രട്ടറിക്ക് സസ്പെൻഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് റജിസ്ട്രാർ
കണ്ണൂർ: ഇരിക്കൂർ സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം നടത്താൻ സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് റജിസ്ട്രാർ ഉത്തരവിട്ടു. 2020-21, 21-22 സാമ്പത്തിക വർഷത്തെ ഇടപാടിൽ ക്രമക്കേട് നടന്നതായാണു കണ്ടെത്തൽ. ശ്രീകണ്ഠപുരം യൂണിറ്റ് ഇൻ സ്പെക്ടറുടെ നേതൃത്വത്തിലു ള്ള സംഘം അന്വേഷണം നടത്തി ജൂലൈ 15നുള്ളിൽ ജില്ലാ ജോയിന്റ് റജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിക്കണം. യുഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതിയാണു ബാങ്ക് ഭരിക്കുന്നത്. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടു സെക്രട്ടറി പി.വി.മനീഷിനെ ഭരണസമിതി സസ്പെൻഡ് ചെയ്തു.
2025 മാർച്ച് 31 വരെയുള്ള കണക്ക് ആവശ്യപ്പെട്ടിട്ടും സമർപ്പിച്ചില്ലെന്നും കഴിഞ്ഞ 13 മുതൽ തുടർച്ചയായി ജോലിയിൽ ഹാജരാകുന്നില്ലെന്നും ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി സംശയിക്കുന്നതായുമുള്ള സാഹചര്യത്തിലാണു സസ്പെൻഷൻ. നാളിതുവരെയുള്ള കണക്കുകൾ പരിശോധിക്കണമെന്നും അന്വേഷണം നടത്തി നിജസ്ഥിതി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു ജില്ലാ ജോയിന്റ് റജിസ്ട്രാർക്കു ഭരണസമിതി കത്ത് നൽകിയിട്ടുണ്ട്. ഇരിക്കൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ലെന്നു കാണിച്ചു വീട്ടമ്മ പൊലീസിൽ പരാതി നൽകി. ഇരിക്കൂർ സ്വദേശി ലീലയാണു പരാതി നൽകിയത്. 15 ലക്ഷത്തോളം രൂപ നിക്ഷേപിച്ചതായും കുറച്ചു തുക തിരികെ ആവശ്യപ്പെട്ടിട്ടു നൽകുന്നില്ലെന്നും നടപടി വേണമെന്നുമാണു പരാതി.