സഹകരണ സംഘത്തിൽ നിന്നും ലഭിക്കാനുള്ളത് 1.67 കോടി രൂപ; മനോവിഷമത്തിൽ മാധ്യമപ്രവർത്തകൻ സർക്കാർ ഓഫീസിൽ തൂങ്ങിമരിച്ചു
തിരുവനന്തപുരം: സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകൻ തൂങ്ങി മരിച്ചത് മനോവിഷമത്തെ തുടർന്നെന്ന് സൂചന. മലയാള മനോരമ ലേഖകൻ ആനാട് ശശിയാണ് മരിച്ചത്. വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയോടെ ശശിയെ കാണാതായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കനക നഗറിലെ റീസർവേ ഓഫീസിൻ്റെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന മുണ്ടേല റസിഡൻ്റ്സ് സഹകരണ സംഘത്തിൽ ഇദ്ദേഹം 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപ തുക തിരികെ ലഭിക്കാത്തതോടെ മാനസികമായി തകർന്നു. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. സഹകരണ ബാങ്കിലെ ക്രമക്കേടും തകർച്ചയും നിരവധിപേരെ പ്രതിസന്ധിയിലാക്കിയിരുന്നു. തുക തിരികെ ലഭിക്കാത്തതിനാൽ ശശി മനോവിഷമത്തിലായിരുന്നെന്നും കോൺഗ്രസും സമ്മതിക്കുന്നു.
കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾക്ക് ഉൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. മുണ്ടേല സഹകരണ സംഘത്തിലെ ക്രമക്കേടിൽ സഹകരണ വകുപ്പിൻ്റെ അന്വേഷണം തുടരുകയാണ്. സംഘം പ്രസിഡൻ്റ് മുണ്ടേല മോഹനൻ നായരും ജീവനൊടുക്കിയിരുന്നു.