ഡോ വന്ദന കൊല്ലപ്പെട്ട ദിവസം പ്രതി അയച്ച വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായി സാക്ഷി; ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചത് തിരിച്ചറിഞ്ഞു; തുടര്‍ സാക്ഷി വിസ്താരം ഈ മാസം 30 ന്

ഡോ വന്ദന കൊല്ലപ്പെട്ട ദിവസം പ്രതി അയച്ച വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായി സാക്ഷി

Update: 2025-09-15 14:50 GMT

കൊല്ലം: ഡോ വന്ദന ദാസിനെ പ്രതി ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി തന്റെ മൊബൈല്‍ ഫോണില്‍ നിന്നും അയച്ച വീഡിയോ ദൃശ്യങ്ങള്‍ താനും പ്രതിയും അംഗങ്ങളായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കൂടി ലഭിച്ചിരുന്നതായി കേസിലെ സാക്ഷിയും പ്രതിയുടെ സമീപ സ്ഥലത്തെ താമസക്കാരനുമായ ഷിജു നാരായണന്‍ കോടതിയില്‍ മൊഴി നല്കി. കൊല്ലം അഡീ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെ മൊഴി നല്കി. ഇപ്രകാരം പ്രതി അയച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങള്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യുട്ടറുടെ ആവശ്യപ്രകാരം കോടതിയില്‍ പ്രദര്‍ശിപ്പിച്ചത് സാക്ഷി തിരിച്ചറിഞ്ഞു.

പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ വന്ദനയെയും പോലിസ് ഉദ്യോഗസ്ഥരെയും ചികിത്സക്കായി ആദ്യം പ്രവേശിപ്പിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ നിഥിന്‍, വിനായക് എന്നിവരുടെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. വന്ദനക്കേറ്റ പരിക്കുകള്‍ പോലിസ് കണ്ടെടുത്ത ആയുധം കൊണ്ട് ഉണ്ടാക്കാന്‍ സാധ്യമാണെന്ന് സാക്ഷികള്‍ കോടതി മുമ്പാകെ മൊഴി കൊടുത്തു. കേസിലെ മറ്റ് സാക്ഷികളായ ഡോ ശശികല, ഡോ സുനില്‍ കുമാര്‍, ഡോ ശ്രീകുമാര്‍, ഡോ പ്രവീണ്‍ എന്നിവരുടെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. തുടര്‍ സാക്ഷി വിസ്താരം ഈ മാസം 30 ന് നടക്കും.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Tags:    

Similar News