തകര്‍ന്ന പെന്‍സ്റ്റോക്ക് ഗിര്‍ഡറുകള്‍ പുനസ്ഥാപിച്ചു; കക്കയം ജലവൈദ്യുത പദ്ധതി പൂര്‍ണ ശേഷിയിലേക്ക്

Update: 2025-06-18 06:14 GMT

കോഴിക്കോട്: കക്കയം ജലവൈദ്യുത പദ്ധതിയിലെ (കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം 2ഃ50 മെഗാവാട്ട്) കനത്ത മഴയില്‍ തകര്‍ന്ന പെന്‍സ്റ്റോക്ക് ഗിര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ഉത്പാദനം പൂര്‍ണമായി പുനരാരംഭിച്ചു. മേയ് 25-നുണ്ടായ കനത്ത മഴയിലാണ്, കൂറ്റന്‍ പാറക്കല്ലുകള്‍ പെന്‍സ്റ്റോക്ക് പൈപ്പിനുമേല്‍ വീണതിനെ തുടര്‍ന്ന് റോക്കര്‍ സപ്പോര്‍ട്ടുകളും നാല് റിങ് ഗിര്‍ഡറുകളും തകര്‍ന്നത്. ഇതിന്റെ ഫലമായി 50 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ നിലച്ചതോടെ ഉത്പാദനത്തില്‍ 100 മെഗാവാട്ട് കുറവുണ്ടായി.

അതീവ ദുഷ്‌കരമായ ഭൂപ്രകൃതിയും, വന്യമൃഗ ശല്യവും, പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടും, ഗിര്‍ഡറുകള്‍ തിരികെ ഘടിപ്പിച്ച് വെല്‍ഡിങ് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. 2025 മെയ് 31-ന് യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ച പ്രവൃത്തികള്‍ 14 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പെന്‍സ്റ്റോക്ക് പൈപ്പിന് സ്ഥാനചലനങ്ങള്‍ ഇല്ലെന്നുറപ്പാക്കിയതിനു ശേഷം ജൂണ്‍ 14-ന് ജലം നിറയ്ക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് മെഷീന്‍ നം. 6 ജൂണ്‍ 16-നും, മെഷീന്‍ നം. 5 ജൂണ്‍ 17-നും ഗ്രിഡില്‍ ബന്ധിപ്പിച്ചു. നിലവില്‍ കക്കയം പദ്ധതിയിലെ എല്ലാ യുണിറ്റുകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് കെ എസ് ഇ ബി അറിയിച്ചു.

Tags:    

Similar News