വീണ്ടും തെരുവ് നായയുടെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് കടിയേറ്റു; കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; പുറത്ത് എല്‍.ഡി.എഫ് - ബി.ജെ.പി പ്രതിഷേധം

വീണ്ടും തെരുവ് നായയുടെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് കടിയേറ്റു

Update: 2025-06-18 08:03 GMT

കണ്ണൂര്‍: അലഞ്ഞുതിരിയുന്ന തെരുവ് നായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. തെരുവ് നായകള്‍ വഴി യാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിക്കുന്നതില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ ബഹളമുണ്ടായി. ഇന്ന് രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ കാര്യം ഉന്നയിച്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടായി. മേയര്‍ മുസ്ലിഹ് മഠത്തിലിനെ പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കാന്‍ വിടാതെ ചേംബറിനടുത്ത് വന്ന് ബഹളമുണ്ടാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് മേയര്‍ ചേംബര്‍ വിട്ടു.

ഇതു തടയാന്‍ ചെന്ന ഭരണ കക്ഷി അംഗങ്ങളും പ്രതിപക്ഷ കൗണ്‍സിലര്‍മാരുമായി ഉന്തുംതള്ളും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് എന്‍.സുകന്യയുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളുമായി കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു പുറത്തുവന്നു. ഇതിനിടെയില്‍ പുറമേ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ഇരച്ചുകയറാന്‍ ശ്രമിച്ചത് കവാടത്തില്‍ പൊലിസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് പൊലിസുമായി ഉന്തുംതള്ളുമുണ്ടായി.

തെരുവ് നായ ശല്യം തടയുന്നതിനായി കോര്‍പറേഷന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എന്‍.സുകന്യ പറഞ്ഞു. കണ്ണൂര്‍ നഗരത്തിലെത്തുന്നവരെ തെരുവ് നായകള്‍ കടിച്ചു പരുക്കേല്‍പ്പിക്കുന്ന സ്ഥിതി തുടരുകയാണ്. കോര്‍പറേഷന്‍ പരിധിയില്‍ എ ബി.സി കേന്ദ്രം തുടങ്ങാന്‍ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നതാണ് എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായില്ല. തെരുവ് നായകളെ പിടികൂടുന്നതിനുള്ള ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തിനല്ലെന്നും കോര്‍പറേഷനാണെന്നും എന്‍ സുകന്യ പറഞ്ഞു.

തന്റെ വാര്‍ഡില്‍ ഉള്‍പ്പെടെ തെരുവ് നായ ശല്യമുണ്ടായപ്പോള്‍ എത്തിയത് കോര്‍പറേഷന്‍ജീവനക്കാരല്ല, ജില്ലാ പഞ്ചായത്ത് നിയോഗിച്ചവരാണ് തെരുവ് നായകളെ പിടികൂടുക മാത്രമല്ല അവയെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ കൂടി ഒരുക്കണമെന്നും സുകന്യ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള രണ്ട് കൂടുകള്‍ അപര്യാപ്തമാണ്. കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ തയ്യാറാകണമെന്നും സുകന്യ ആവശ്യപ്പെട്ടു.തെരുവ് നായ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചു കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പ്‌ളക്കാര്‍ഡുമായി പ്രകടനം നടത്തി.

എല്‍.ഡി.എഫ് കൗണ്‍സിലറായി പി. രവീന്ദ്രന്‍, എന്‍.ഉഷ, ചിത്തിര ശശിധരന്‍, പനയന്‍ ഉഷ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെയും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും താവക്കര പുതിയ ബസ് സ്റ്റാന്‍ഡിലും പതിനൊന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ആദ്യം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള യാത്രക്കാര്‍ക്കാണ് കടിയേറ്റത്. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയും താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തെരുവ് നായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ 56 പേര്‍ക്ക് പരിക്കേറ്റിരുന്നു.

പിന്നാലെ അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു തെരുവുനായ ആക്രമണമുണ്ടായത്. എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത് വഴി യാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായക്ക് പേയിളകി യിട്ടുണ്ടോയെന്നത് വെറ്റിനറി അധികൃതര്‍ പരിശോധിച്ചു വരികയാണ്.

Tags:    

Similar News