കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കാണാതായ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ബാവലി പുഴയില്‍ ഈ ഉത്സവകാലത്ത് അപകടത്തില്‍ മരിച്ചത് രണ്ട് പേരായി

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കാണാതായ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2025-06-18 10:36 GMT

കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തിയപ്പോള്‍ ബാവലി പുഴയിലെ ഒഴുക്കില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായആറളം ഫാം പാലത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡി കുന്ന് സ്വദേശി അഭിജിത്തി (23)ന്റെ മൃതദേഹം കണ്ടെത്തിയത്. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് പുഴയില്‍ നിന്നും മൃതദേഹം കരയ്‌ക്കെത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡും പുഴയില്‍ കാണാതായ യുവാവിനായി തെരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് അക്കരെ കൊട്ടിയൂരില്‍ തീര്‍ത്ഥാടനത്തിന് മുന്‍പ് ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ അഭിജിത്തിനെ കാണാതായത്. അന്നേ ദിവസം തന്നെ ബാവലി പുഴയില്‍ കാണാതായ കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി ചിറ ഒരുക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം അധികൃതര്‍ കെട്ടിയ തടയണ കനത്ത മഴയില്‍ തകര്‍ന്നിരുന്നു. ഇതോടെ പുഴയില്‍ മലവെള്ളപാച്ചിലുണ്ടാവുകയും അടിയൊഴുക്ക് ശക്തമാവുകയും ചെയ്തിരുന്നു. ഇതാണ് തീര്‍ത്ഥാടകരായ രണ്ട് യുവാക്കളുടെ ജീവന്‍ അപഹരിച്ചത്. കൊട്ടിയൂരില്‍ തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെടുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പേരാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പുഴയിലെ ആഴമേറിയ ഭാഗങ്ങളില്‍ കുളിക്കുന്നതിന് തീര്‍ത്ഥാടകരെ വിലക്കി കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൊട്ടിയൂരിന്റെ ചരിത്രത്തിലാദ്യമായാണ് ബാവലി പുഴയില്‍ തീര്‍ത്ഥാടകര്‍ വീണു മരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടു യുവാക്കളുടെ അപ്രതീക്ഷിത വിയോഗം ഉത്സവ നഗരിയെ ശോകമൂകമാക്കിയിട്ടുണ്ട്.

Tags:    

Similar News