പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 78 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

Update: 2025-08-26 10:24 GMT

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 64-കാരന് 78 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട എസ്.എൻപുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ ഇബ്രാഹിമിനെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി ശിക്ഷിച്ചത്.

2023 ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ 1,15,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

കൂടാതെ, അതിജീവിതയ്ക്കുണ്ടായ മാനസികവും ശാരീരികവുമായ ആഘാതങ്ങൾ പരിഗണിച്ച് കേരള വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകാൻ തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ അന്നത്തെ എസ്.എച്ച്.ഒ ആയിരുന്ന അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും അനീഷ് കരീമാണ്.

എസ്.ഐ ആയിരുന്ന ഷാജൻ എം.എസ്, ജി.എസ്.ഐ സുധാകരൻ കെ.ആർ, വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ കൃഷ്ണ പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് കോടതിയിൽ ഹാജരായി. ജി.എ.എസ്.ഐ ഗീത പി.ആർ, ഇരിങ്ങാലക്കുട സി.പി.ഒ കൃഷ്ണദാസ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾക്ക് നേതൃത്വം നൽകി. 

Tags:    

Similar News