ആറുവരിപ്പാതയുടെ അവസാനഘട്ട ജോലികള്‍ തടസ്സപ്പെടുത്തുന്നു; അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം

അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം

Update: 2025-01-22 07:46 GMT

കുറ്റിപ്പുറം: നിര്‍മാണം പുരോഗമിക്കുന്ന ആറുവരിപ്പാതയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ദേശീയപാത അതോരിറ്റിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ ജില്ലാ പോലീസ് മേധാവിക്ക് കത്തു നല്‍കി. മേല്‍പ്പാത, അടിപ്പാത, മേല്‍പാലങ്ങളുടെ അടിവശം, നിര്‍മാണം പൂര്‍ത്തിയായ മേല്‍പാലങ്ങള്‍, റോഡുകള്‍ എന്നിവയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് തടയാനാണ് നിര്‍ദേശം.

ദേശീയപാതയ്ക്കായി ഏറ്റെടുത്ത 45 മീറ്റര്‍ വീതിയില്‍ വാഹന പാര്‍ക്കിങ് അനിവദിക്കില്ല. ആറുവരിപ്പാതയുടെ ഒരു ഭാഗത്തും വാഹന പാര്‍ക്കിങ് സൗകര്യമില്ലെന്നും വാഹനങ്ങള്‍ സ്ഥിരമായി നിര്‍ത്തിയിടുന്നത് ആറുവരിപ്പാതയുടെ അവസാനഘട്ട ജോലികള്‍ തടസ്സപ്പെടുത്തുന്നുണ്ടെന്നും ദേശീയപാത ലെയ്‌സണ്‍ ഓഫീസര്‍ പിപിഎം അഷറഫ് പറഞ്ഞു.

മാര്‍ച്ച് 31നകം പുതിയ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കരാര്‍ കമ്പനി ദേശീയപാത അതോരിറ്റിക്ക് കൈമാറണം എന്നാണ് ഉത്തരവ്. ജില്ലയുടെ പല ഭാഗത്തും ഇത്തരത്തില്‍ അനധികൃത വാഹന പാര്‍ക്കിങ് ഉള്ളതിനാല്‍ ജോലികള്‍ മന്ദഗതിയില്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കുന്നത്.

Tags:    

Similar News