ജനം കൊല്ലപ്പെടുമ്പോഴും എകെ ശശീന്ദ്രന് ഗാനമേളയിലും പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കലിലുമാണ് താല്‍പര്യം; എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് വി മുരളീധരന്‍

Update: 2025-02-13 11:50 GMT

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ ജീവന്റെ ഉത്തരവാദിത്തമേറ്റെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വയ്ക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ജനം കൊല്ലപ്പെടുമ്പോഴും എ.കെ. ശശീന്ദ്രന് ഗാനമേളയിലും പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കലിലുമാണ് താല്‍പര്യം. രാജി ആവശ്യപ്പെട്ട ബിഷപ്പുമാരെ അധിക്ഷേപിച്ചാല്‍ ശശീന്ദ്രന്റെ കൈകളില്‍ പുരണ്ട ചോരപ്പാട് ഇല്ലാതാവില്ല.രാജി വയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ചോദിച്ച് വാങ്ങണമെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. 2021 ലും 2022ലും കേന്ദ്രസര്‍ക്കാര്‍ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കാന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഒന്നും കേരളത്തില്‍ നടപ്പായില്ലെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. വന്യജീവി സംഘര്‍ഷം നേരിടാന്‍ കേരളത്തിന് കേന്ദ്രം 2014 2023 വരെ 79.96 കോടി രൂപ അനുവദിച്ചതില്‍ 42 കോടി മാത്രമാണ് ചിലവിട്ടതെന്ന് വിവരാവകാശരേഖകളില്‍ വ്യക്തമാണെന്നും മുന്‍കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാട്ടിനുള്ളില്‍ പോയിട്ടല്ലേ മൃഗങ്ങള്‍ ആക്രമിക്കുന്നത് എന്ന നിരുത്തരവാദപരമായ പ്രസ്താവന നിയമസഭയില്‍ നടത്തിയ മന്ത്രിക്കെതിരെ ചെറുവിരലനക്കാത്ത പ്രതിപക്ഷത്തിന്റെ സമീപനം അത്ഭുതകരമെന്നും മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News