സിനിമകളുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്; സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും; ഒടിടിയിലും നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സജി ചെറിയാന്‍

സിനിമകളുടെ ഉള്ളടക്കത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2025-03-19 07:38 GMT

തിരുവനന്തപുരം: സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിതിമിതികളുണ്ടെന്നും സിനിമകളുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡാണ് ഇടപെടേണ്ടതെന്നും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒടിടിയിലും ഇത്തരം സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിനിമാ രംഗത്ത് നിന്നുള്ളവരുമായുള്ള യോഗം ചേര്‍ന്നിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട്.'-മന്ത്രി വ്യക്തമാക്കി.

അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കേരളത്തില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളുടെ പിന്നില്‍ ലഹരിയും അക്രമവും കാണിക്കുന്ന സിനിമകളുടെ സ്വാധീനമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

Similar News