പതിനഞ്ചുകാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി; നഗന്ഫോട്ടോകള്‍ പകര്‍ത്തി; പോക്സോ കേസില്‍ യുവാവിന് ഒമ്പതു വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും

Update: 2025-03-23 05:24 GMT

പത്തനംതിട്ട: പതിനഞ്ചുകാരിയെ തുടര്‍ച്ചയായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും, ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി നഗ്നഫോട്ടോകള്‍ മെബൈല്‍ ഫോണ്‍ വഴി അയച്ച് വാങ്ങിയ ശേഷം ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത പ്രതിക്ക് ഒമ്പതു വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും.

തണ്ണിത്തോട് മണ്ണിറ വടക്കേക്കര ചരിവുകാലായില്‍ വീട്ടില്‍ സി.എ. അനീഷി(23)നെയാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. കൂടല്‍ പോലീസ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി. 2022 ഡിസംബര്‍ 10 മുതല്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും 2023 ഓഗസ്റ്റ് നാലിന് വൈകിട്ട് 4.45 ന് കലഞ്ഞൂര്‍ അമ്പലത്തിന് കിഴക്ക് വശത്തുള്ള ആല്‍ത്തറപടിയുടെ അരികില്‍ വെച്ച് കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയും, 2023 ഫെബ്രുവരി 21 നും പിന്നീട് പലതവണയും ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയും, നിര്‍ബന്ധിച്ച് നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അയച്ചുവാങ്ങുകയും ചെയ്തു.

കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജി. പുഷ്പകുമാര്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടു പോകലിനും ഐടി നിയമപ്രകാരവും പോക്സോ നിയമമനുസരിച്ചുമായിരുന്നു കേസ്. ഇവയ്ക്ക് ഓരോന്നിനും 25,000 രൂപ വീതം പിഴ വിധിക്കുകയും ചെയ്തു. ശിക്ഷ കാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും പിഴ തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായിരുന്നു.

Similar News