വ്യാജ ചികിത്സകരില്‍ നിന്നും ചികിത്സ നേടുന്നത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കും; ചികിത്സയ്ക്കായി രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ മാത്രം സമീപിക്കണം

Update: 2025-03-25 12:14 GMT

തിരുവനന്തപുരം: എല്ലാ രോഗികളും രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സിന്റെ അടുത്ത് മാത്രമേ ചികിത്സ തേടാന്‍ പാടുള്ളുവെന്ന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍സ് ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യാജ ചികിത്സകരില്‍ നിന്നും ചികിത്സ നേടുന്നത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കും. അത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാല്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കേണ്ടതുമാണ്. കേരളത്തില്‍ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നിശ്ചയിക്കുന്ന മരുന്നുകള്‍ നല്‍കുന്നതിനും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് മാത്രമാണ് അധികാരം. കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഇല്ലാതെ ചികിത്സ നടത്തുന്നത് കെ.എസ്.എം.പി ആക്ട് 2021 പ്രകാരം കുറ്റകരമാണ്.

മോഡേണ്‍ മെഡിസിന്‍, ഹോമിയോപ്പതി മെഡിസിന്‍, ആയുര്‍വേദം, സിദ്ധ, യുനാനി, പ്രകൃതി ചികിത്സാ വിഭാഗങ്ങളെയാണ് അംഗീകൃത ചികിത്സാ ശാസ്ത്രശാഖകളായി അംഗീകരിച്ചിരിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍, നാഷണല്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, നാഷണല്‍ കമ്മീഷന്‍ ഓഫ് ഹോമിയോപ്പതി മെഡിസിന്‍, കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് 2021 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ചികിത്സാനുവാദവും രജിസ്ട്രേഷനും നല്‍കുന്നത്. എല്ലാ ആയുര്‍വേദ, യുനാനി, സിദ്ധ, ബിഎന്‍വൈഎസ് രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സിനും ചര്‍മ്മ രോഗങ്ങള്‍, സൗന്ദര്യ വര്‍ദ്ധക ചികിത്സ തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും ചികിത്സിക്കാനുള്ള പൂര്‍ണ്ണ അധികാരം നല്‍കുന്നുണ്ട്. എന്‍.സി.ഐ.എസ്.എം റെഗുലേഷന്‍ 2023 റഗുലേഷന്‍ 18 പ്രകാരം ഇത് ഉറപ്പ് നല്‍കുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

Similar News