ഹനീഫിന്റെ ജോലി തട്ടിപ്പിന് ഇരയായത് സ്ത്രീകളടക്കം 200ഓളം പേര്‍; സംസ്ഥാനത്തുടനീളം വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍: അറസ്റ്റിലായ ഹനീഫിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലിസ്

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഹനീഫിനെതിരെ രണ്ട് കേസുകൾ കൂടി

Update: 2025-03-26 02:00 GMT

മാന്നാര്‍:വിദേശ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ പിടിയിലായ ഹനീഫിനെതിരെ രണ്ട് കേസുകൂടി രജിസ്റ്റര്‍ ചെയ്തു. മാന്നാര്‍ സ്വദേശികളായ അജിത്ത്, രജിത എന്നിവരാണ് കേസില്‍ അറസ്റ്റിലായ ഹനീഫിനെതിരെ മാന്നാര്‍ പൊലീസില്‍ പുതുതായി പരാതി നല്‍കിയത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് 200ഓളം പേരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

പുതിയ പരാതിക്ക് പുറമെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, മണ്ണഞ്ചേരി, പട്ടണക്കാട്, മുഹമ്മ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലും സമാനമായ കേസില്‍ പ്രതിക്കെതിരെ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഖത്തറിലെ എഎച്ച്റ്റി എന്ന കമ്പനിയിലേക്കും, ഷാര്‍ജയിലെ മംഗളം ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്കും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തുടനീളം പ്രതി തട്ടിപ്പ് നടത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ 200 ഓളം പേര് തട്ടിപ്പിന് ഇരയായതായിട്ടാണ് അറിയുന്നത്. ഇത് കൂടാതെ കായംകുളം സ്വദേശികളായ വ്യാപാരികള്‍ക്ക് അരി എത്തിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് ഹനീഫിനെതിരെ കേസ് നിലവിലുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നും ലോഡ് കണക്കിന് അരി എടുത്ത പണം നല്‍കാത്തത്തിനാല്‍ ആന്ധ്രാപ്രദേശ് കോടതി ഹനീഫിനെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ആന്ധ്രാ പൊലീസ് മാന്നാറില്‍ എത്തി മാന്നാര്‍ പോലീസിന്റെ സഹായത്തോടെ ഹനീഫിനെ മുന്‍പ് പിടികൂടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കുറച്ച് പണം നല്‍കി അവരെ മാന്നറില്‍ നിന്ന് തിരിച്ചയക്കുകയും കേസില്‍ നിന്ന് തന്ത്രപരമായി രക്ഷപ്പെടുകയും ചെയ്ത ആളാണ് ഹനീഫ്. വിസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹനീഫിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News