സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ; രാമങ്കരിയില്‍ യുഡിഎഫ് പിന്തുണയോടെ രമ്യമോള്‍ സജീവ് വൈസ് പ്രസിഡന്റ്

രാമങ്കരിയില്‍ യുഡിഎഫ് പിന്തുണയോടെ രമ്യമോള്‍ സജീവ് വൈസ് പ്രസിഡന്റ്

Update: 2025-04-19 10:37 GMT

ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തി സിപിഐയുടെ സ്ഥാനാര്‍ഥി പദവിയില്‍. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാര്‍ത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്‌റായി തിരഞ്ഞെടുക്കപ്പെട്ടു. രമ്യയ്ക്ക് ഏഴ് വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ച് വോട്ടും കിട്ടി. നേരത്തെ സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് വിമതനായ ആര്‍. രാജേന്ദ്രകുമാറിനെ സിപിഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റായി മാറിയിരുന്നു.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 13 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യ സജീവിന് ഏഴു വോട്ടും മോള്‍ജിക്ക് അഞ്ചു വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു. യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫിലെ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദം നല്‍കാനായിരുന്നു രാജി. സിപിഐ സ്ഥാനാര്‍ഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Similar News