ആര്‍സിസിയില്‍ രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ എച്ച്‌ഐവി ബാധിതയായ സംഭവം; മരിച്ചു പോയ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍
രക്താർബുദത്തിനു ചികിത്സിക്കവേ എച്ച്ഐവി പോസിറ്റീവായി; നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ
കൊച്ചി: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരിക്ക് എച്ച്‌ഐവി ബാധ ഉണ്ടായ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉചിതമായ തുക നഷ്ടപരിഹാരമായി നല്‍കും. നിര്‍ഭാഗ്യകരമായ സംഭവമെന്നതിനാല്‍ സ്‌പെഷല്‍ കേസായി കണക്കിലെടുത്തു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
അതേസമയം കുട്ടിയുടെ മരണത്തിനു കാരണം എച്ച്‌ഐവി ബാധിച്ചതല്ലെന്ന് ആര്‍സിസി അറിയിച്ചു. നഷ്ടപരിഹാരത്തിനു ശുപാര്‍ശയും ചെയ്തില്ല. നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ടും സൂക്ഷിക്കുന്നില്ലെന്ന് ആര്‍സിസി അറിയിച്ചു. എന്നാല്‍ ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്നും ഹര്‍ജിക്കാരനായി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് വിഷയം നാലിന് പരിഗണിക്കാനായി മാറ്റി.
രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ 2018 ല്‍ മരിച്ച ആലപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണു പരിഗണിക്കുന്നത്. ആര്‍സിസിയില്‍ രക്തപരിശോധനാ സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ആവശ്യമായ എല്ലാ ചികിത്സയും കുട്ടിക്കു നല്‍കിയെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആര്‍സിസി അറിയിച്ചത്.