രേഖയുടെ സ്വാഭാവത്തെ വിമര്‍ശിച്ചുള്ള കത്തും മൃതദേഹത്തിനരികില്‍; പടിയൂരില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന പ്രേംകുമാറിനായി തെരച്ചില്‍ ഊര്‍ജിതം; ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്

Update: 2025-06-05 05:17 GMT

ഇരിങ്ങാലക്കുട : പടിയൂരില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന പ്രേംകുമാറിനായി തെരച്ചില്‍ ഊര്‍ജിതം. ഇയാള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളാനി സ്വദേശികളായ കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍.

വീടിനുളളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് രേഖയുടെ സഹോദരിയെത്തി പരിശോധിച്ചപ്പോഴാണ് ഹാളിലും സമീപത്തെ മുറിയിലുമായി മൃതദേഹങ്ങള്‍ കണ്ടത്. പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹങ്ങളില്‍ ബലപ്രയോഗം നടന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന നി?ഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. രേഖയുടെ സ്വാഭാവത്തെ വിമര്‍ശിച്ചുള്ള കത്തും മൃതദേഹത്തിനരികില്‍ നിന്ന് കണ്ടെത്തിട്ടുണ്ട്.

രണ്ട് ദിവസമായി അമ്മയേയും രേഖയേയും ഫോണില്‍ കിട്ടിയിരുന്നില്ലെന്ന് സഹോദരി പറഞ്ഞു. ആറ് മാസമായാണ് ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. കോട്ടയം സ്വദേശിയാണ് പ്രേംകുമാര്‍. സമീപ ദിവസം ഇയാള്‍ക്കെതിരെ രേഖ വനിത സെല്ലില്‍ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു. പ്രേംകുമാര്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ആദ്യഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.

Similar News