കുന്നന്താനത്തെ വീടുകവര്‍ച്ച: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലായ മൂന്നാമനും പിടിയില്‍
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ പിടിയില്‍
മല്ലപ്പള്ളി: കുന്നന്താനത്തെ കല്ലുങ്കല്‍ നെടുങ്ങാടപ്പള്ളി കിഴക്കയില്‍ മത്തായിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മൂന്നാമനെയും കീഴ്വായ്പ്പൂര്‍ പോലീസ് വലയിലാക്കി. 20 പവന്‍ സ്വര്‍ണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ ആകെ 12,39,500 രൂപയുടെ മുതലുകളാണ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം നേമം പൊന്നുമംഗലം ഫര്‍ഹാന്‍ വില്ലയില്‍ നവാസ് (52) ആണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങിയത്. ജൂണ്‍ ആറിന് ഇയാളെ തിരുവനന്തപുരത്തെ താമസസ്ഥലത്തു നിന്നാണ് പിടികൂടിയത്. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഭഗവതിനട വട്ടവിളപുത്തന്‍ വീട്ടില്‍ അനില്‍കുമാര്‍ (44), പേരൂര്‍ക്കട കുടപ്പനക്കുന്ന് ജെപി ലെയ്ന്‍ പുല്ലുകുളം വീട്ടില്‍ ബിജു കുമാര്‍ (43)എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
മെയ് 17ന് പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണം നടന്നത്. മത്തായിയും ഭാര്യ ലില്ലിയും മാത്രമാണ് വീട്ടില്‍ താമസം. രണ്ടു മക്കളും വിദേശത്താണ്. ഇവര്‍ ബന്ധുവീട്ടില്‍ പോയ തക്കത്തിന് അടച്ചിട്ട വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. 15 നാണ് ഇടര്‍ ബന്ധുവീട്ടില്‍ പോയത്. 17 ന് വൈകിട്ട് അഞ്ചോടെ തിരിച്ചെത്തി. വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരകള്‍ കുത്തിത്തുറന്ന് തുണികളും ബാഗുകളും മറ്റും വാരിവലിച്ച് പുറത്തിട്ടിരുന്നു. അതിഥികള്‍ക്കുള്ള മുറിയിലെ രണ്ട് തടി അലമാരകളും തുറന്ന് തുണികളും മറ്റും വാരി പുറത്തിട്ടിരുന്നു. കിടപ്പുമുറിയിലെ സ്റ്റീല്‍, ഭിത്തി അലമാരകളിലും അതിഥികള്‍ വരുമ്പോള്‍ താമസിക്കുന്ന മുറിയിലെ തടിയലമാരകളിലുമായി സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണവും ഹാളിലിരുന്ന 10000 രൂപ വിലയുള്ള ലാപ് ടോപ്പും കിടപ്പു മുറിയിലെ തടി അലമാരയിലിരുന്ന 15000 രൂപയുടെ സിസിടിവിയുടെ ഡിവിആറും മോണിറ്ററും 4000 രൂപ വില വരുന്ന 5 വാച്ചുകളുംേേ ാഷണം പോയി.
നഷ്ടപ്പെട്ട 160 ഗ്രാം സ്വര്‍ണാഭരണങ്ങളുടെ കൂട്ടത്തില്‍ നാലു സ്വര്‍ണമാലകള്‍ രണ്ട് ലോക്കറ്റ്, അഞ്ചു വളകള്‍, രണ്ട് വിവാഹമോതിരങ്ങള്‍, ആറ് ജോഡി കമ്മലുകള്‍ എന്നിവയാണുള്ളത്. കൂടാതെ, 15,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍, 8000 രൂപയുടെ യുഎസ് ഡോളര്‍, 11500 രൂപയുടെ മൂല്യമുള്ള യു എ ഇ ദിര്‍ഹം എന്നിവയും കവര്‍ച്ച ചെയ്യപ്പെട്ടു. വിവരമറിഞ്ഞ കീഴ്വായ്പ്പൂര്‍ പോലീസ് 18 ന് വീട്ടിലെത്തി ലില്ലി മത്തായിയുടെ മൊഴി രേഖപ്പെടുത്തി. എസ്ഐ സതീഷ് ശേഖര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ ശാസ്ത്രീയ അന്വേഷണം സംഘം ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ക്രൈം മെമ്മോ എല്ലാ എസ്എച്ച്ഓമാര്‍ക്കും അയച്ചു കൊടുക്കുകയും മുന്‍ ശിക്ഷക്കാരായ കുറ്റവാളികളെയും അടുത്തിടെ ജയില്‍ മോചിതരായ മോഷ്ടാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കീഴ്വായ്പ്പൂര്‍ പോലീസ് മോഷ്ടാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
വീട്ടിലെയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ആദ്യം തിരിച്ചറിഞ്ഞ ഒന്നും രണ്ടും പ്രതികളായ അനില്‍കുമാറിനെയും ബിജു കുമാറിനെയും തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലും കീഴ്വായ്പ്പൂര്‍ എസ്എച്ച്ഓ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുമുള്ള പ്രത്യേകസംഘം തിരുവനന്തപുരത്തുനിന്നും ആദ്യം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മൂന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ ചുമതലയേറ്റ ശേഷമുണ്ടായ ആദ്യത്തെ ഏറ്റവും വലിയ കവര്‍ച്ച കേസില്‍ പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടാനും ആറു പവന്‍ സ്വര്‍ണം കണ്ടെടുക്കാനും സാധിച്ചു.
അയല്‍വാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, കവര്‍ച്ച നടന്ന ദിവസം പുലര്‍ച്ചെ 3.52 ന് സ്‌കൂട്ടറില്‍ രണ്ടുപേര്‍ സംശയകരമായ നിലയില്‍ പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ക്ക് പിന്നാലെ പോലീസ് നീങ്ങി. മല്ലപ്പള്ളിയില്‍ നിന്നും തിരുവല്ല,അടൂര്‍,കൊട്ടാരക്കര,ചടയമംഗലം,മണ്ണന്തല,തിരുവനന്തപുരം, നേമം എന്നിങ്ങനെയുള്ള സ്‌കൂട്ടറിന്റെ സഞ്ചാര പാതയിലൂടെ പോലീസ് സംഘം സഞ്ചരിച്ചു. കവര്‍ച്ച നടന്ന ഒരു മുറിയില്‍ കണ്ട മെറ്റല്‍ സ്‌ക്രൂഡ്രൈവര്‍ വീട്ടിലെത് അല്ല എന്ന് പോലീസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിച്ചു.
സ്‌കൂട്ടറിന്റെ നമ്പര്‍ കണ്ടെത്തി അതില്‍ നിന്നും ഉടമസ്ഥനിലേക്ക് എത്തി. അയാളുടെ ഫോണിന്റെ സിഡിആര്‍ പരിശോധിച്ച പോലീസ് പാപ്പനംകോട് ഉള്ള ഒരു ലോഡ്ജില്‍ നിന്നും ഉടമസ്ഥനായ ബിജുകുമാറിനെ കണ്ടെത്തി. ലോഡ്ജിന്റെ കോമ്പൗണ്ടില്‍ നിന്നും സ്‌കൂട്ടറും പോലീസ് കണ്ടെത്തുകയും ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. ഈ സ്‌കൂട്ടറാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബന്തവസ്സിലെടുത്തു നേമം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചു.
പ്രതികള്‍ മോഷ്ടിച്ച വസ്തുക്കളില്‍ സിസിടിവി മോണിറ്ററും ലാപ്ടോപ്പും വീട്ടിലെ കിണറ്റില്‍ ഉപേക്ഷിച്ചതായും ബാക്കിയുള്ളവ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബാഗിലാക്കി ശാസ്തമംഗലത്തെത്തി പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപത്തുള്ള നവാസിനു കൈമാറിയതായും ഒന്നും രണ്ടും പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. കിണറ്റില്‍ നിന്നും പോലീസ് സിസിടിവി മോണിറ്ററും ലാപ്ടോപ്പും നേരത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ സഹായത്തോടെ കണ്ടെത്തി. ഒന്നും രണ്ടും പ്രതികളെ മൂന്നിന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന്, നവാസിന്റെ മൊബൈല്‍ ഫോണിന്റെ സി ഡി ആര്‍ പരിശോധിച്ച് തിരുവനന്തപുരം പേയാട് നിന്നും ആറിന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട് പരിശോധിച്ചു. ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ നിന്നും മൂന്നു സ്‌ക്രൂഡ്രൈവറുകളും, കട്ടിങ് പ്ലേയറും കണ്ടെത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. തന്നെ മറ്റ് രണ്ട് പ്രതികള്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റവകയില്‍ ലഭിച്ച ആറ് ലക്ഷം രൂപയില്‍ അനില്‍കുമാറിന് രണ്ടുലക്ഷം രൂപയും ബിജു കുമാറിന് ഒരുലക്ഷം രൂപയും നവാസ് നല്‍കി. ബാക്കി ഇയാള്‍ സ്വന്തമാക്കി.
സ്വര്‍ണാഭരണങ്ങള്‍ വിറ്റ നെയ്യാറ്റിന്‍കരയിലെയും കിള്ളിപ്പാലത്തെയും സ്വര്‍ണ്ണ കടകളിലെത്തി. വാസിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുറച്ചു സ്വര്‍ണം കണ്ടെത്തി. നെയ്യാറ്റിന്‍കര കൃഷ്ണന്‍ കോവില്‍ എന്ന സ്ഥലത്തുള്ള സ്വര്‍ണ്ണക്കടയില്‍ നടത്തിയ തെളിവെടുപ്പില്‍ കടയുടമ നവാസിനെ തിരിച്ചറിയുകയും സ്വര്‍ണ്ണം ഉരുക്കി രൂപ മാറ്റം വരുത്തിയ നിലയില്‍ 40 ഗ്രാമോളം സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു. രണ്ടാമത് സ്വര്‍ണ്ണം വിറ്റ കിള്ളിപ്പാലത്തെ കടയിലും തെളിവെടുപ്പ് നടത്തി. അവിടെയും സ്വര്‍ണ്ണം ഉരുക്കി കട്ടയാക്കിയ നിലയിലാണ് എട്ടു ഗ്രാമിലധികം സ്വര്‍ണം കണ്ടെടുത്തത്. കവര്‍ച്ച ചെയ്യപ്പെട്ട 20 പവന്‍ സ്വര്‍ണത്തില്‍ ആറു പവന്‍ കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
നവാസ് 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലാണ്. ഇതില്‍ 20 കേസുകളും മോഷണത്തിന് രജിസ്റ്റര്‍ ചെയ്തവയാണ്. ഒരെണ്ണം ദേഹോപദ്രവം ഏല്‍പ്പിച്ചതിന് എടുത്തതും. കിളികൊല്ലൂര്‍, അടൂര്‍,മാറനല്ലൂര്‍, പേരാവിപുരം, കൊട്ടാരക്കര, രവിപുരം, തുമ്പ, പാറശാല, പൂയപ്പള്ളി, തിരുവനന്തപുരം ഫോര്‍ട്ട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ 2013 മുതല്‍ രജിസ്റ്റര്‍ ചെയ്തവയാണ് ഇയാള്‍ക്കെതിരെയുള്ള മോഷണ കേസുകള്‍. ദേഹോപദ്രവക്കേസ് 2020ല്‍ നേമം പോലീസ് എടുത്തതാണ്.
മോഷ്ടാക്കള്‍ക്കിടയില്‍ 'ബോസ്' എന്നാണ് നവാസ് അറിയപ്പെടുന്നത്. കരാര്‍ പറഞ്ഞു ഉറപ്പിച്ച് മോഷ്ടാക്കളെ വിവിധ സ്ഥലങ്ങളിലേക്ക് ദൗത്യത്തിനായി ഏല്‍പ്പിച്ചയക്കുന്നത് ഇയാള്‍ ആണ്. വാഹന സൗകര്യവും ഏര്‍പ്പെടുത്തി കൊടുക്കും. ഇയാള്‍ സംഘടിപ്പിച്ചു കൊടുക്കുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും ഘടിപ്പിക്കും. മോഷണം കവര്‍ച്ച എന്നിവയിലൂടെ ലഭിക്കുന്ന മുതലകള്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള സ്ഥാപനങ്ങളിലാണ് വില്‍ക്കുക. തീര്‍ത്തും ആഡംബര പൂര്‍ണമായ ജീവിതമാണ് ഇയാള്‍ നയിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കീഴ്വായ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് മോഷ്ടാക്കളെ അതിവേഗം കണ്ടെത്തി പിടികൂടിയത്. സംഘത്തില്‍ എസ്.ഐ മനോജ് കുമാര്‍,എസ്സിപിഓമാരായ മനോജ്, അഖിലേഷ്, സിപിഓമാരായ ദീപു, വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നറിയുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും ബാക്കി മോഷണ മുതലുകള്‍ കണ്ടെത്തുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.
ഒന്നാം പ്രതി അനില്‍കുമാര്‍ തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണം മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, ആയുധനിയമം ഉള്‍പ്പെടെയുള്ള 17 കേസുകളില്‍ പ്രതിയാണ്. 2005 മുതല്‍ 2021വരെയുള്ള കാലയളവിനിടെ എടുത്ത ക്രിമിനല്‍ കേസുകളാണിവ. ഇവയില്‍ 6 കേസുകള്‍ കവര്‍ച്ച നടത്തിയതിന് രജിസ്റ്റര്‍ ചെയ്തവയാണ്. 4 കേസുകള്‍ മോഷണത്തിനെടുത്തതും. മറ്റുള്ളവ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും മറ്റും രജിസ്റ്റര്‍ ചെയ്തവവയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതികൂടിയാണ് ഇയാള്‍. രണ്ടാം പ്രതി പോക്സോ ഉള്‍പ്പെടെ മൂന്ന് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ബാലരാമപുരം നെയ്യാറ്റിന്‍കര, നരുവമ്മൂട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ.