നാല് കൊലപാതക കേസുകളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ ലാബ്രഡോര്‍; ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് വിട വാങ്ങി: ജെനിയുടെ മടക്കം 12-ാം പിറന്നാളിന് പിന്നാലെ

ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് വിട വാങ്ങി

Update: 2025-06-12 01:34 GMT

രാജകുമാരി: ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിലെ (കെ9) ട്രാക്കര്‍ ഡോഗ് ജെനി വിട വാങ്ങി. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ 12-ാം പിറന്നാളിനു പിറ്റേന്നാണ് പനിയെ തുടര്‍ന്നു നായ ചത്തത്. നാല് പ്രധാന കൊലപാതകക്കേസുകളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ ബുദ്ധികേന്ദ്രമായിരുന്നു ജനി. 2013 ഓഗസ്റ്റിലാണു പൊലീസ് ഡോഗ് സ്‌ക്വാഡിലേക്കെത്തിയത്. തുടര്‍ന്നു തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം നേടി സേനയ്ക്ക് കരുത്തായി.

അടിമാലി രാജധാനി കൊലക്കേസ്, ശാന്തന്‍പാറ പുത്തടിയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ ഭാര്യയും കാമുകനും ചേര്‍ന്നു യുവാവിനെ കൊലപ്പെടുത്തിയ സംഭവം, വണ്ടിപ്പെരിയാറിലെ സ്വകാര്യ എസ്റ്റേറ്റില്‍ സ്ത്രീ തൊഴിലാളിയെ പീഡിപ്പിച്ചു കൊന്ന കേസ്, കരിമണ്ണൂരില്‍ വാക്കേറ്റത്തെ തുടര്‍ന്ന് യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസ് എന്നിവയില്‍ അന്വേഷണസംഘത്തിനു പ്രതികളെ പിടികൂടാന്‍ വഴിതെളിച്ചതു ജെനി മണംപിടിച്ചു നല്‍കിയ നിര്‍ണായക തെളിവുകളാണ്.2023 ജൂലൈയില്‍ സര്‍വീസില്‍നിന്നു വിരമിച്ചു.

കെ9 സ്‌ക്വാഡിലെ ഏറ്റവും മികച്ച ട്രാക്കര്‍ ഡോഗ് ആയിരുന്നു ജെനിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിരമിച്ച ശേഷം കെ9 സ്‌ക്വാഡിലെ എഎസ്‌ഐ പി.സി.സാബു ജെനിയെ ഏറ്റെടുത്തു. ഡോഗ് സ്‌ക്വാഡില്‍ നിന്നു വിരമിച്ച നായ്ക്കളെ ഔദ്യോഗിക ബഹുമതികളോടെ തൃശൂര്‍ പൊലീസ് ട്രെയ്‌നിങ് ക്യാംപില്‍ സംസ്‌കരിക്കുകയാണു പതിവ്. എന്നാല്‍ വിരമിച്ചശേഷം ജെനിയെ സാബു ഏറ്റെടുത്തതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെയാണു സംസ്‌കാരം നടത്തിയത്.

Tags:    

Similar News