ഭാര്യയുടെ മെഡിസിന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി സ്വന്തം പേരിലാക്കി; അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത് ആറ് മാസത്തോളം: ഡോക്ടറായി ചമഞ്ഞ നഴ്‌സ് അറസ്റ്റില്‍

വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത് ആറ് മാസത്തോളം: ഡോക്ടറായി ചമഞ്ഞ നഴ്‌സ് അറസ്റ്റില്‍

Update: 2025-06-14 02:56 GMT

സുല്‍ത്താന്‍ ബത്തേരി: അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍.പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബുവിനെയാണ് (32) അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമച്ച് ആറു മാസത്തോളമാണ് ഇയാള്‍ ആശുപത്രിയില്‍ ഡോക്‌റായി സേവനം അനുഷ്ഠിച്ചത്. ആശുപത്രി അധികൃതര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെ മുങ്ങിയ ഇയാളെ ഇന്നലെ പേരാമ്പ്രയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

2021-22ലാണ് ഇയാള്‍ ഡോക്ടര്‍ ചമഞ്ഞ് ജോലിക്ക് എത്തിയത്. വ്യാജ രേഖ ചമച്ച് റസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും രേഖകളും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിര്‍മിക്കുകയായിരുന്നു. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്പലവയലിലെ ആശുപത്രി അധികൃതര്‍ ഇയാളോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപെട്ടു. എന്നാല്‍ ജോബിന്‍ മൊബൈല്‍ സ്വിച്ച്ഓഫ് ആക്കി മുങ്ങുകയായിരുന്നു.

നഴ്സിംഗ് പഠന ശേഷം വിവിധ സ്ഥലങ്ങളില്‍ നഴ്സായി ജോലി ചെയ്ത ശേഷമായിരുന്നു കൊവിഡ് സമയത്ത് ഈ ആശുപത്രിയില്‍ ജോലിക്ക് കയറിയത്. ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ്, സബ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുജീബ്, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News