നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; ചില വ്യാജന്മാര്‍ സഭകളും വീടുകളും കയറുന്നത് ദുഷ്ടലാക്കോടെയാണെന്നും പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല: പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

Update: 2025-06-14 16:13 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും മണ്ഡലത്തിലെ പെന്തകോസ്ത് സഭകള്‍ പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി. സഭാംഗങ്ങളായ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം സ്വതന്ത്രമായും നീതിപൂര്‍വ്വമായും വിനിയോഗിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള ഉന്നതമായ പൗരബോധം പെന്തകോസ്ത് വിശ്വാസികള്‍ക്കുണ്ട്. രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കെടുക്കാനും രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുമുള്ള ജനാധിപത്യ പക്വത പെന്തകോസ്ത് വിശ്വാസികള്‍ക്കുണ്ട്.

നാളിതുവരെ കേരളത്തിലെ പെന്തകോസ്ത് സഭാ നേതൃത്വം ഒരു മുന്നണിക്കും സ്ഥാനാര്‍ഥിക്കും പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സഭാ നേതൃത്വം സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയോ വിലപേശല്‍ നടത്തുകയോ കക്ഷിരാഷ്ടീയത്തില്‍ ഇടപെടുകയോ ചെയ്യാറില്ല.

എന്നാല്‍ ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും സഭയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലര്‍ സഭയുടെ വക്താക്കള്‍ ചമഞ്ഞ് പെന്തകോസ്ത് വോട്ടര്‍മാരുടെ തലയെണ്ണി പണം വാങ്ങുന്ന തെറ്റായ പ്രവണത കണ്ടുവരാറുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കുന്നതായി മനസിലാക്കുന്നു. മുഖ്യധാരാ സഭയുമായി യാതൊരു ബന്ധവുമില്ലാത്ത ചില വ്യാജന്മാര്‍ സഭകളും വീടുകളും കയറുന്നത് ദുഷ്ടലാക്കോടെയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് സഭയുടെ പിന്തുണ പ്രഖ്യാപിക്കാനുള്ള ചുമതല സഭാ നേതൃത്വം ആരെയും ചുമതപ്പെടുത്തിയിട്ടില്ല. ആര്‍ക്കും ഏതു രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാനും ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍ വോട്ടുകച്ചവടം നടത്തി കീശ വീര്‍പ്പിക്കാന്‍ കളത്തിലിറങ്ങിയിരിക്കുന്നവര്‍ സഭ പുറത്താക്കിയവരോ സഭയുടെ അംഗീകാരമോ ക്രഡന്‍ഷ്യലൊ ഇല്ലാത്തവരോ സഭയുടെ ചുമതലകള്‍ വഹിക്കുന്നവരോ അല്ല. ഇത്തരക്കാരുടെ കെണിയില്‍ വിശ്വാസികള്‍ വീഴരുത്. ഇത്തരം കപടമുഖങ്ങളെ ബഹിഷ്‌കരിക്കണം. പെന്തകോസ്ത് വോട്ടിന്റെ മൊത്തവ്യാപാരികളായ ഇത്തരം കള്ള കച്ചവടക്കാരെ രാഷ്ട്രീയ നേതൃത്വം അകറ്റി നിര്‍ത്തണം.

വിശ്വാസികള്‍ വോട്ടിന്റെ മൂല്യം മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ അത് നിര്‍വ്വഹിക്കണം. പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാസ്റ്റര്‍ നോബിള്‍ പി തോമസ്( പ്രസിഡന്റ്)

പാസ്റ്റര്‍ തോമസ് എം പുളിവേലില്‍ ( വര്‍ക്കിങ് പ്രസിഡന്റ്)

ഫിന്നി പി മാത്യൂ( വൈസ് പ്രസിഡന്റ്)

പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്( ജനറല്‍ സെക്രട്ടറി)

പാസ്റ്റര്‍ രാജീവ് ജോണ്‍( ട്രഷറാര്‍)

പാസ്റ്റര്‍ ജിജി ചാക്കോ ( സെക്രട്ടറി)

ഫോണ്‍: 9847340246

Tags:    

Similar News