കനത്തമഴയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ചോര്‍ന്നൊലിച്ചു; തിമിര ശസ്ത്രക്രിയ റദ്ദാക്കി; രോഗികളെ അധികൃതര്‍ മടക്കി അയച്ചതില്‍ പ്രതിഷേധം

കനത്തമഴയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ചോര്‍ന്നൊലിച്ചു

Update: 2025-06-16 14:36 GMT

കണ്ണൂര്‍ : കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ചോര്‍ന്നൊലിച്ചു. ഇതു കാരണം നേത്രരോഗികളുടെ തിമിര ശസ്ത്രക്രിയ മുടങ്ങി. രോഗികളെ നിര്‍ബന്ധിതമായി ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. എട്ടു രോഗികള്‍ക്കാണ് തിങ്കളാഴ്ച രാവിലെ തിമിര രോഗ ശസ്ത്രക്രിയ നിശ്ചയിച്ചത്. ഇതാണ് അടിയന്തര സാഹചര്യത്തില്‍ റദ്ദ് ചെയ്തത്.

ഞായറാഴ്ച തന്നെ ഓപ്പറേഷനുള്ള തയ്യാറെടുപ്പുമായി രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിലെത്തിയിരുന്നു. കനത്ത മഴയില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ മുറിയില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എട്ടിന് ഓപ്പറേഷന് മുന്നോടിയായി കണ്ണില്‍ മരുന്ന് ഒഴിച്ചു കൊടുത്ത് തയ്യാറാക്കിയ രോഗികളോട് ഓപ്പറേഷന്‍ നടക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രോഗികളുടെ കൂടെ വന്നവര്‍ പ്രതിഷേധിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

വിവരമറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് നേതാവ് ഡോ. ഷമാ മുഹമ്മദിന്റെ നേതൃത്വത്തില്‍ ആശുപത്രി ഡെപ്യുട്ടി സുപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രനുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച്ചക്കകം കെട്ടിടത്തിലെ ചോര്‍ച്ച അടച്ച് ഓപ്പറേഷന്‍ തീയേറ്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കി തുറന്നു കൊടുക്കാമെന്ന് ഡെപ്യുട്ടി സൂപ്രണ്ട് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.

രോഗികളുടെ സുരക്ഷ പരിഗണിച്ചാണ് ഓപ്പറേഷന്‍ മാറ്റിയതെന്ന ഡെപ്യുട്ടി സുപ്രണ്ടിന്റെ വാദം സമരക്കാര്‍ അംഗീകരിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഓപ്പറേഷന് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കാമെന്ന് രോഗികളെ അറിയച്ചതോടെയാണ് സമരക്കാന്‍ പിന്തിരിഞ്ഞത്. കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ളോക്ക് പ്രസിഡന്റ് രാഹുല്‍ കായക്കല്‍, ഷിബു ഫെര്‍ണ്ണാണ്ടസ്, രാഗേഷ് ആയിക്കര തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. ജില്ലാ ആശുപത്രിയിലെ വാര്‍ഡുകള്‍ ഉള്‍പ്പെടെ ചോര്‍ന്നൊലിക്കുന്നതായി രോഗികള്‍ക്ക് പരാതിയുണ്ട്. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വികസനസമിതിയാണ് ജില്ലാ ആശുപത്രിയുടെ ദൈനംദിനകാര്യങ്ങള്‍ നോക്കി നടത്തുന്നത്. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആതുരാലായത്തിനാണ് ഈ ദുരവസ്ഥ.


Tags:    

Similar News