കണ്ണൂരില്‍ പ്രീമിയം കൗണ്ടറില്‍ നിന്നും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മദ്യം കവര്‍ന്നു; ഒഡിഷ സ്വദേശികള്‍ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി; അറസ്റ്റിലായ യുവാക്കള്‍ റിമാന്‍ഡില്‍

മദ്യകുപ്പികള്‍ കവര്‍ന്ന ഇതരസംസ്ഥാനക്കാരായ രണ്ടു യുവാക്കള്‍ കുടുങ്ങി

Update: 2025-06-16 18:21 GMT

കണ്ണൂര്‍: ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കണ്ണൂര്‍ നഗരത്തിലെ ബീവറേജ്സ് ഔട്ട് ലെറ്റില്‍ നിന്നും മദ്യകുപ്പികള്‍ കവര്‍ന്ന ഇതരസംസ്ഥാനക്കാരായ രണ്ടു യുവാക്കള്‍ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. കണ്ണൂര്‍ നഗര ഹൃദയഭാഗമായ പാറക്കണ്ടിയിലെ ബീവറേജ്സ് ഔട്ട്ലെറ്റില്‍ നിന്നും ജീവനക്കാരുടെ കണ്ണു വെട്ടിച്ച് വില കൂടിയ മദ്യം കവര്‍ച്ച നടത്തിയ സംഭവത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ടൗണ്‍ ഇന്‍സ്പക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമല്‍ ( 31) രവി നാരായണന്‍ ( 27 ) എന്നിവരെയാണ് പഴയ ബസ് സ്റ്റാന്‍ഡില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ചയും എട്ടാം തീയതിയുമായി പാറക്കണ്ടി ബീവറേജസ് കോര്‍പറേഷനില്‍ നിന്നും മദ്യകുപ്പികള്‍ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.

ബീവേറജ് ഔട്ട് ലെറ്റിലെത്തിയ പ്രതികള്‍ പ്രീമിയം കൗണ്ടറില്‍ നിന്നും വില കൂടിയ രണ്ട് കുപ്പി വിസ്‌കിയും ഒരു കുപ്പിവൈറ്റ് റമ്മുമാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മോഷണം നടത്തിയത്. പാറക്കണ്ടി ബീവറേജ് സ് മാനേജരുടെ പരാതിയില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പൊലിസ് മദ്യം അടിച്ചുമാറ്റിയവരെ തിരിച്ചറിഞ്ഞിരുന്നു. ആദ്യം വിശ്വജിത്തിനെയും ഇയാള്‍ നല്‍കിയ വിവരമനുസരിച്ചു രവിനാരായണനെയും അറസ്റ്റു ചെയ്യുകയായിരുന്നു. ഏറെക്കാലമായി കണ്ണൂര്‍ നഗരത്തില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതികള്‍. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നേരത്തെയും ഇതേ ഔട്ട്ലെറ്റില്‍ നിന്നും മദ്യകുപ്പികള്‍ മോഷണം പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് പിടിയിലായത് തദ്ദേശീയരായ മോഷ്ടാക്കളായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.

Tags:    

Similar News