തീപിടിച്ച കപ്പലിന്റെ ഉള്ളില്‍ കയറിയുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം; കപ്പലിന്റെ ഉള്ളറകള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
തീക്കപ്പൽ: ഉള്ളിൽ കയറിയുള്ള രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ ചരക്കു കപ്പല്‍ വാന്‍ ഹയി 503ന്റെ ഉള്ളില്‍ കയറിയുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. കപ്പലില്‍ തീയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ (ഇന്‍ഫ്രാറെഡ് ക്യാമറ) ഉപയോഗിച്ചുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. കപ്പലില്‍നിന്നു നിലവില്‍ തവിട്ടു നിറത്തിലുള്ള പുക മാത്രമാണ് ഉയരുന്നത്. എങ്കിലും ഉള്ളറകളില്‍ എവിടെയെങ്കിലും അപകടകരമായ രീതിയില്‍ തീയുണ്ടോ എന്നു കണ്ടെത്താനാണു ശ്രമം. പുക വമിക്കുന്ന കപ്പലിനുള്ളില്‍ അപകടരഹിതമായി ശ്വസിക്കാന്‍ സഹായിക്കുന്ന എസ്സിബിഎ (സെല്‍ഫ് കണ്ടെയ്ന്‍ഡ് ബ്രീത്തിങ് അപ്പാരറ്റസ്) സെറ്റുകള്‍ അണിഞ്ഞ ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ ഉള്ളില്‍ കയറുക.
വെള്ളവും പതയും രാസവസ്തുക്കളും പമ്പ് ചെയ്ത് ഉള്ളറകള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. കടലില്‍ ഇടവിട്ടു കാറ്റും മഴയുമുണ്ട്.കാലാവസ്ഥ അനുകൂലമായിരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരെ കപ്പലിലെത്തിച്ചും മഴയും കാറ്റും ആരംഭിക്കുമ്പോള്‍ ടഗുകളിലേക്കു മടക്കിക്കൊണ്ടുവന്നുമാണു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. തീയണയ്ക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ജനറേറ്ററുകളും കപ്പലിലെത്തിച്ചിട്ടുണ്ട്. കപ്പലിന്റെ വോയേജ് ഡേറ്റ റിക്കോര്‍ഡര്‍ വീണ്ടെടുക്കാനുള്ള ശ്രമവും വൈകാതെയുണ്ടാകും. കൊച്ചി തീരത്തുനിന്ന് 63 നോട്ടിക്കല്‍ മൈല്‍ (117 കിലോമീറ്റര്‍) അകലെയാണു നിലവില്‍ വാന്‍ ഹയിയുടെ സ്ഥാനം.